പ്രതിപക്ഷ സഖ്യ രൂപീകരണം; നിതീഷ് കുമാർ- രാഹുൽ ഗാന്ധി ചർച്ച ഇന്ന്

ന്യൂഡൽഹി: 2024 ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നിൽകണ്ട് പ്രതിപക്ഷ സഖ്യം രൂപീകരിക്കാനുള്ള തിരക്കിട്ട മുന്നൊരുക്കങ്ങളുമായി ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി എന്നിവരുമായി ഇന്ന് ചർച്ച നടത്തും. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളുമായി കഴിഞ്ഞ ദിവസം നിതീഷ് കുമാർ ചർച്ച നടത്തിയിരുന്നു.
പ്രതിപക്ഷ സഖ്യത്തെ കോൺഗ്രസ് നയിക്കുന്നതിൽ എ.എ.പിക്ക് എതിർപ്പുണ്ട്. ഈ സാഹചര്യത്തിലാണ് നിതീഷ് കുമാർ ചർച്ചകൾക്കായി നേതൃത്വം നൽകുന്നത്. കർണാടകയിൽ സിദ്ധരാമയ്യ സർക്കാരിന്റെ സത്യപ്രതിജ്ഞക്ക് കെജ്‌രിവാളിന് ക്ഷണമില്ലായിരുന്നു. ഡൽഹിയിലെ അധികാരത്തർക്കത്തിൽ കേന്ദ്രം കൊണ്ടുവന്ന ഓർഡിനൻസ് അടക്കമുള്ള കാര്യങ്ങൾ നിതീഷ് കുമാറും കോൺഗ്രസ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയിൽ ചർച്ചയാവും.
പട്‌നയിൽ പ്രതിപക്ഷത്തിന്റെ സംയുക്ത യോഗം നടത്തും. ജൂൺ ആദ്യവാരത്തിൽ യോഗം നടത്താനാണ് തീരുമാനം. ഇതിന്റെ തിയ്യതി കോൺഗ്രസ് നേതാക്കളുമായി കൂടിയാലോചിച്ച് തീരുമാനിക്കാൻ കൂടിയാണ് നിതീഷ് കുമാർ എത്തുന്നത്. കർണാടകയിൽ തെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ കോൺഗ്രസ് നേതാക്കൾ് അസൗകര്യമറിയിച്ചതുകൊണ്ടാണ് പ്രതിപക്ഷ യോഗം വൈകിയത്.