ഒന്‍പത് ദിവസത്തെ തിരച്ചില്‍; കാണാതായ തമിഴ് സംവിധായകന്‍റെ മൃതദേഹം നദിയില്‍
![ഒന്‍പത് ദിവസത്തെ തിരച്ചില്‍; കാണാതായ തമിഴ് സംവിധായകന്‍റെ മൃതദേഹം നദിയില്‍](https://timeskerala.com/static/c1e/client/91214/uploaded/a64a7c8e58dda1e3f9a714e94c0cadde.png)
ചെന്നൈ: ഹിമാചല്‍പ്രദേശില്‍ കാര്‍ നദിയില്‍ മറിഞ്ഞുണ്ടായ അപകടത്തില്‍ കാണാതായ ചെന്നൈ സിറ്റി മുൻ മേയർ സെയ്ദായി ദുരൈസാമിയുടെ മകനും തമിഴ് സംവിധായകനുമായ വെട്രി ദുരൈസാമിയുടെ മൃതദേഹം കണ്ടെത്തി. സത്‍ലജ് നദിയില്‍ നിന്നാണ് സംവിധായകന്റെ മൃതദേഹം കണ്ടെത്തിയത്. കിന്നൗര്‍ ജില്ലയില്‍ നിന്നാണ് കണ്ടെത്തിയത്. 'എന്‍ട്രാവത് ഒരുനാള്‍' എന്ന സിനിമയുടെ സംവിധായകനാണ് വെട്രി ദുരൈസാമി.
![](https://timeskerala.com/static/c1e/static/themes/16/91214/3752/images/New-Creative-.png)
കഴിഞ്ഞ ദിവസം ഉച്ചക്ക് 2 മണിയോടെയാണ് മൃതദേഹം കണ്ടെടുത്തത്. വെട്രിയുടെ മൃതദേഹത്തിനായി കഴിഞ്ഞ ഒന്‍പത് ദിവസമായി തിരച്ചില്‍ നടന്നിരുന്നു. ഫെബ്രുവരി 4 ന് സ്പിതിയിൽ നിന്ന് ഷിംലയിലേക്ക് പോവുകയായിരുന്ന കാർ കിന്നൗറിലെ കഷാങ് നുല്ലയ്ക്ക് സമീപം അപകടത്തിലായതിനെ തുടർന്ന് വെട്രിയെ കാണാതായിരുന്നു. സുഹൃത്ത് ഗോപിനാഥും(32) വെട്രിക്കൊപ്പം ഉണ്ടായിരുന്നു. ഹിമാചൽ പ്രദേശിലെ ലാഹൗൾ-സ്പിതി ജില്ലയിലെ സ്പിതി താഴ്‌വര സന്ദർശിക്കാൻ പോയതായിരുന്നു ഇവർ. താഴ്വര സന്ദര്‍ശിച്ച ശേഷം സ്പിതിയിൽ നിന്ന് ഇന്നോവ കാറില്‍ ഷിംലയിലേക്ക് വരുന്നതിനിടെയാണ് അപകടം. സ്പിതി സബ് ഡിവിഷനിലെ ടാബോയിലെ താമസക്കാരനായ ടെൻസിനാണ് വാഹനം ഓടിച്ചത്.