ചണ്ഡീഗഡ്: രാജ്യസഭാ തെരഞ്ഞെടുപ്പിൽ പാർട്ടി സ്ഥാനാർത്ഥിക്കെതിരെ വോട്ട് ചെയ്ത അഞ്ച് എംഎൽഎമാരെ കോൺഗ്രസ് പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്തു. പാർട്ടിക്കുള്ളിലെ അച്ചടക്കലംഘനം വെച്ചുപൊറുപ്പിക്കില്ലെന്ന കർശന നിലപാടിന്റെ ഭാഗമായാണ് നടപടി.(Mass suspension of Congress MLAs in Haryana, Strict action against cross-voting in Rajya Sabha elections)
നടപടി നേരിട്ട എംഎൽഎമാർ ഷൈലി ചൗധരി, രേണു ബാല, സർദാർ ജർനൈൽ സിംഗ്, മുഹമ്മദ് ഇല്യാസ്, മുഹമ്മദ് ഇസ്രേലി എന്നിവരാണ്. സംസ്ഥാന അധ്യക്ഷൻ റാവു നരേന്ദ്ര സിംഗാണ് നടപടി പ്രഖ്യാപിച്ചത്. മാർച്ച് 16-ന് നടന്ന തെരഞ്ഞെടുപ്പിൽ ഇവർ പാർട്ടി വിപ്പ് ലംഘിച്ച് ക്രോസ് വോട്ട് ചെയ്തത് വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിതെളിച്ചിരുന്നു.
അച്ചടക്ക സമിതി നൽകിയ കാരണം കാണിക്കൽ നോട്ടീസിന് രണ്ട് എംഎൽഎമാർ മാത്രമാണ് മറുപടി നൽകിയത്. എന്നാൽ ഈ വിശദീകരണങ്ങൾ തൃപ്തികരമല്ലെന്ന് വിലയിരുത്തിയ നേതാക്കൾ എംഎൽഎമാരെ സസ്പെൻഡ് ചെയ്യാൻ നേരിട്ട് നിർദ്ദേശിക്കുകയായിരുന്നു.

