വാഷിംഗ്ടൺ: ഇറാൻ ആണവ തർക്കത്തിൽ നിർണ്ണായകമായ ഒത്തുതീർപ്പിന് വഴിതെളിയുന്നതായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാൻ ഇനി ഒരിക്കലും ആണവായുധങ്ങൾ നിർമ്മിക്കില്ലെന്ന് ഉറപ്പുനൽകിയതായും, ഭൂമിക്കടിയിലെ രഹസ്യകേന്ദ്രങ്ങളിൽ സൂക്ഷിച്ചിരിക്കുന്ന ആണവ അവശിഷ്ടങ്ങൾ കൈമാറാൻ സന്നദ്ധത അറിയിച്ചതായും വൈറ്റ് ഹൗസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ അദ്ദേഹം വെളിപ്പെടുത്തി.(Iran agreed to transfer nuclear dust, says Trump, Iran without response)
രണ്ട് മാസം മുൻപ് വരെ വിസമ്മതിച്ചിരുന്ന കഠിനമായ വ്യവസ്ഥകളിൽ വിട്ടുവീഴ്ച ചെയ്യാൻ ടെഹ്‌റാൻ ഇപ്പോൾ തയ്യാറായതിന് പിന്നിൽ അമേരിക്കയുടെ സൈനിക നടപടിയാണെന്ന് ട്രംപ് സൂചിപ്പിച്ചു. കഴിഞ്ഞ ജൂണിൽ അമേരിക്കയുടെ ബി-2 ബോംബർ വിമാനങ്ങൾ ഇറാന്റെ ആണവ കേന്ദ്രങ്ങളിൽ നടത്തിയ ആക്രമണം ഇറാനെ കടുത്ത സമ്മർദ്ദത്തിലാക്കിയെന്നാണ് വിലയിരുത്തൽ.
മുൻപ് ഇറാൻ മുന്നോട്ടുവെച്ച 20 വർഷത്തെ നിയന്ത്രണം എന്ന ഉപാധിക്ക് പകരം, സമയപരിധിയില്ലാത്ത വിലക്കാണ് പുതിയ കരാറിൽ വിഭാവനം ചെയ്യുന്നത്. ഇറാൻ ഒരു ആണവായുധം പോലും കൈവശം വെക്കുന്നില്ലെന്ന് ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. നിലവിലെ ചർച്ചകൾ വളരെ ശുഭകരമായാണ് മുന്നോട്ട് പോകുന്നതെന്നും പശ്ചിമേഷ്യയിലെ ഏറ്റവും വലിയ സുരക്ഷാ ഭീഷണികളിലൊന്നിന് ഇതോടെ അന്ത്യമാകുമെന്നും വൈറ്റ് ഹൗസ് വൃത്തങ്ങൾ കരുതുന്നു. ഇറാൻ അതിശക്തമായ ഉറപ്പാണ് നൽകിയിരിക്കുന്നത്. ലോകസമാധാനത്തിന് ഇതൊരു വലിയ ചുവടുവെപ്പായിരിക്കും, ഡോണൾഡ് ട്രംപ് പറഞ്ഞു.
ട്രംപിന്റെ പ്രഖ്യാപനങ്ങൾ വലിയ പ്രാധാന്യത്തോടെയാണ് ലോകം നോക്കിക്കാണുന്നതെങ്കിലും ചില കാര്യങ്ങളിൽ ഇപ്പോഴും വ്യക്തത വരേണ്ടതുണ്ട്. ട്രംപ് അവകാശപ്പെട്ട വ്യവസ്ഥകൾ അംഗീകരിച്ചതായി ഇറാൻ ഭരണകൂടം ഔദ്യോഗികമായി ഇതുവരെ പ്രതികരിച്ചിട്ടില്ല. 2015-ലെ ആണവ കരാറിൽ നിന്ന് ട്രംപ് തന്റെ ആദ്യ ഭരണകാലത്ത് ഏകപക്ഷീയമായി പിന്മാറിയത് ഇരുരാജ്യങ്ങളും തമ്മിലുള്ള അവിശ്വാസം വർദ്ധിപ്പിച്ചിരുന്നു. ഇത് പുതിയ കരാറിനെ ബാധിക്കുമോ എന്ന് കണ്ടറിയണം.

