ലണ്ടൻ: ആഗോള വ്യാപാരത്തിന്റെ ജീവനാഡിയായ ഹോർമുസ് കടലിടുക്കിലെ ഗതാഗത തടസ്സം നീക്കാൻ നിർണ്ണായക നീക്കവുമായി യൂറോപ്യൻ രാജ്യങ്ങൾ. ബ്രിട്ടന്റെയും ഫ്രാൻസിന്റെയും നേതൃത്വത്തിൽ 40 രാജ്യങ്ങളിലെ ഭരണത്തലവന്മാർ പങ്കെടുക്കുന്ന അടിയന്തര വെർച്വൽ ഉച്ചകോടി വെള്ളിയാഴ്ച നടക്കും. ഇറാൻ പ്രഖ്യാപിച്ച വെടിനിർത്തൽ നിലനിർത്തുന്നതിനൊപ്പം അന്താരാഷ്ട്ര കപ്പൽ ഗതാഗതം പുനഃസ്ഥാപിക്കാനുമാണ് ഈ നയതന്ത്ര നീക്കം.(Global move to open the Strait of Hormuz, Summit of world leaders called by Britain and France today)
പാരീസിൽ ഒത്തുചേരുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി കീർ സ്റ്റാർമർ, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ, ജർമ്മൻ ചാൻസലർ ഫ്രീഡ്രിക്ക് മെർസ് എന്നിവരാണ് ഉച്ചകോടിക്ക് നേതൃത്വം നൽകുന്നത്. കടലിടുക്കിന്റെ സുരക്ഷയ്ക്കായി ഒരു പ്രത്യേക രാജ്യാന്തര ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കാൻ ബ്രിട്ടൻ നിർദ്ദേശിക്കും. പ്രതിരോധത്തിന് മാത്രം മുൻഗണന നൽകുന്ന ഈ സംഘത്തിൽ വിവിധ രാജ്യങ്ങളുടെ സൈനിക പങ്കാളിത്തമുണ്ടാകും.
കടൽത്തട്ടിൽ വിതറിയിട്ടുള്ള മൈനുകൾ നീക്കം ചെയ്യുന്നതിനും വാണിജ്യ കപ്പലുകൾക്ക് അകമ്പടി സേവിക്കുന്നതിനുമായി ബ്രിട്ടൻ സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. സമാനമായ രീതിയിൽ നിരീക്ഷണ സംവിധാനങ്ങളും കപ്പലുകളും വിട്ടുനൽകാൻ ജർമ്മനിയും സന്നദ്ധത അറിയിച്ചു. ഉപാധികളില്ലാതെ കടലിടുക്ക് തുറന്നുകൊടുക്കേണ്ടത് ലോകത്തിന്റെ ആവശ്യമാണെന്ന് കീർ സ്റ്റാർമർ ഉച്ചകോടിയിൽ വ്യക്തമാക്കും. ആഗോള ഊർജ്ജ വിപണിയെ തകർച്ചയിൽ നിന്ന് രക്ഷിക്കാൻ കപ്പൽ പാത തുറക്കുന്നത് അനിവാര്യമാണ്.

