രാഹുൽ ഗാന്ധി വയനാട്ടിൽ തുടർന്നാൽ അമേത്തിയിലെ ഗതിയായിരിക്കും; സ്മൃതി ഇറാനി

തിരുവനന്തപുരം: രാഹുൽ ഗാന്ധി ഇനിയും വയനാട്ടിൽ മത്സരിച്ചാൽ അമേത്തിയിലെ ഗതി വരുമെന്ന് വിമർശനവുമായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി. രാഹുൽ അമേത്തിയിൽ നിന്നുള്ള എം.പിയായിരുന്നപ്പോൾ അവിടെ 80 ശതമാനം ആളുകൾക്കും വൈദ്യുതി കണക്ഷനില്ലായിരുന്നു, ജില്ലാ കലക്ടറുടെ ഓഫീസോ ഫയർ സ്റ്റേഷനോ മെഡിക്കൽ കോളജോ കേന്ദ്രീയ വിദ്യാലയമോ സൈനിക് സ്‌കൂളോ ഇല്ലായിരുന്നു. അദ്ദേഹം പോയിക്കഴിഞ്ഞപ്പോൾ ഈ അടിസ്ഥാന സൗകര്യങ്ങളെല്ലാം അവിടെ വന്നു.

അമേത്തിയിൽ ജില്ലാ ആശുപത്രിയിൽ ഡയാലിസിസ് സെന്ററോ എക്സ്റേ മെഷീനോ ഇല്ലായിരുന്നു. ഇക്കാരണത്താൽ തോൽവി ഭയന്നാണ് രാഹുൽ വയനാട്ടിലേക്ക് വന്നത്. അതിനാൽ അദ്ദേഹം വയനാട്ടിൽ ഇനിയും തുടർന്നാൽ അമേത്തിയിലെ ഗതിയാണ് ഉണ്ടാവുക- കേന്ദ്ര വനിതാ ശിശുവികസന മന്ത്രി പറഞ്ഞു.
ബിഎംഎസ് കേരള ഘടകം തിരുവനന്തപുരത്ത് സംഘടിപ്പിച്ച സംസ്ഥാനതല വനിതാ ലേബർ കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. വയനാടിനെക്കുറിച്ച് തനിക്ക് വളരെയധികം ആശങ്കയുണ്ടെന്നും ഇക്കാരണത്താൽ അവിടെയുള്ള 250 അങ്കണവാടികളെ 'സാക്ഷം' (പ്രാപ്തിയുള്ള) അങ്കണവാടികളാക്കി മാറ്റാൻ തീരുമാനിച്ചതായും മന്ത്രി കൂട്ടിച്ചേർത്തു.