ന്യൂഡൽഹി: പ്രതിമാസം 90,000 രൂപ കൈപ്പറ്റുന്ന ഒരു കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥ ഡൽഹി പോലുള്ള വൻനഗരത്തിൽ വെറും 25,000 രൂപയ്ക്ക് തന്റെ മാസച്ചെലവുകൾ ഒതുക്കുന്നതിന്റെ വിവരങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ ചർച്ചയാകുന്നു (Government Officer Delhi Monthly Budget). 2022-ലെ എസ്എസ്‌സി സിജിഎൽ പരീക്ഷ വിജയിച്ച് ഡൽഹിയിൽ അസിസ്റ്റന്റ് സെക്ഷൻ ഓഫീസറായി ജോലി ചെയ്യുന്ന കൃതിക എന്ന ഇരുപത്തിയെട്ടുകാരിയാണ് ഇൻസ്റ്റാഗ്രാമിലൂടെ തന്റെ ലളിതവും ആസൂത്രിതവുമായ മാസബഡ്ജറ്റ് പങ്കുവെച്ചത്. ആഡംബരങ്ങൾ ഒഴിവാക്കിയും ആവശ്യങ്ങൾ കൃത്യമായി ക്രമീകരിച്ചും പണം ലാഭിക്കാൻ സാധാരണക്കാർക്ക് മാതൃകയാക്കാവുന്ന രീതിയിലാണ് കൃതിക തന്റെ ജീവതശൈലി രൂപപ്പെടുത്തിയിരിക്കുന്നത്.
View this post on Instagram
മറ്റൊരു ഫ്ലാറ്റ്‌മേറ്റിനൊപ്പം 2BHK ഫ്ലാറ്റ് പങ്കിട്ടാണ് താമസിക്കുന്നതെന്നും ഇതിലൂടെ വാടകയിനത്തിൽ തന്റെ വിഹിതമായ 11,500 രൂപ മാത്രമേ ചെലവ് വരുന്നുള്ളൂ എന്നും കൃതിക വീഡിയോയിൽ വ്യക്തമാക്കുന്നു. ആഹാരം പാകം ചെയ്യാൻ നിശ്ചയിച്ചിട്ടുള്ള ഹോം മെയ്ഡിന് തന്റെ പങ്കായി 2,500 രൂപയും, പലചരക്ക് സാധനങ്ങൾക്കായി 4,000 മുതൽ 5,000 രൂപ വരെയുമാണ് ചെലവിടുന്നത്. വിലകൂടിയ ക്യാബുകളെയോ പൊതുഗതാഗതത്തെയോ ആശ്രയിക്കാതെ സ്വന്തം സ്കൂട്ടർ ഉപയോഗിക്കുന്നതിലൂടെ പെട്രോളിനായി 1,500 രൂപ മാത്രമേ വേണ്ടിവരുന്നുള്ളൂ. കൂട്ടുകാരും സഹോദരിയും ഉള്ളതിനാൽ ഒടിടി സബ്‌സ്‌ക്രിപ്ഷനുകൾക്കായി പണം ചെലവാക്കേണ്ടി വരുന്നില്ലെന്നും പുറത്തുനിന്നുള്ള ഭക്ഷണം പരമാവധി ഒഴിവാക്കി ഓൺലൈൻ ഷോപ്പിംഗിനായി 3,000 രൂപയോളം മാറ്റിവെക്കാറുണ്ടെന്നും കൃതിക കൂട്ടിച്ചേർത്തു. വല്ലപ്പോഴുമുള്ള വിനോദയാത്രകളും വലിയ സാധനങ്ങൾ വാങ്ങുന്നതുമൊക്കെ ഒറ്റത്തവണ ചെലവുകളായതിനാൽ മാസബഡ്ജറ്റിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നും ഇവർ പറയുന്നു.
Summary: A 28-year-old Assistant Section Officer named Kritika has gone viral on Instagram after sharing how she survives in Delhi on a monthly budget of just Rs 25,000 despite earning a salary of Rs 90,000. By staying in a shared apartment, opting for home-cooked meals, and commuting on a two-wheeler, she manages to significantly minimize her living expenses. Her disciplined financial breakdown has sparked widespread discussion online about practical money management and frugality in metropolitan cities.

