ന്യൂഡൽഹി : പശ്ചിമേഷ്യയിൽ സമാധാന കരാർ സാധ്യമാകുമെന്ന റിപ്പോർട്ടുകളെത്തുടർന്ന് ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില മൂന്ന് മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിലേക്ക് എത്തി. ഇറാനുമായുള്ള സമാധാന കരാർ യാഥാർത്ഥ്യമാകുന്നതോടെ ഹോർമുസ് കടലിടുക്കിലെ പ്രതിസന്ധി അവസാനിക്കുമെന്ന പ്രതീക്ഷയാണ് എണ്ണവില കുറയാൻ കാരണം. ബ്രെന്റ് ക്രൂഡ് ഓയിൽ വില ബാരലിന് 87 ഡോളറിന് താഴെയാണ് നിലവിൽ വ്യാപാരം നടക്കുന്നത്.(Global Crude Oil Prices Dip Amid Hope Of Iran Peace Deal)
വെനസ്വേല, ഇറാഖ്, ലിബിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള എണ്ണ വിതരണം ആഗോള വിപണിയിലേക്ക് എത്തിത്തുടങ്ങിയിട്ടുണ്ട്. സമാധാന കരാറിലൂടെ ഇറാൻ എണ്ണയ്ക്കുള്ള ഉപരോധം നീങ്ങുമെന്നതും വിപണിയിൽ എണ്ണയുടെ ലഭ്യത വർദ്ധിപ്പിക്കും. ഈ സ്ഥിരത തുടർന്നാൽ ബ്രെന്റ് ക്രൂഡ് വില ബാരലിന് 70 ഡോളറിലേക്ക് വരെ താഴാൻ സാധ്യതയുണ്ടെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
ഉപരോധം നിലനിൽക്കുന്നതിനാൽ റഷ്യ ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങൾക്ക് വലിയ കിഴിവ് നൽകുന്നത് ഇന്ത്യക്ക് സാമ്പത്തിക നേട്ടമാണ്.രാജ്യാന്തര വിപണിയിൽ വില കുറയുന്നുണ്ടെങ്കിലും, രാജ്യത്ത് ഇന്ധനവില ഉടൻ കുറയുമോ എന്നത് കണ്ടറിയണം. രാജ്യാന്തര വിപണിയിലെ വിലക്കയറ്റത്തെത്തുടർന്ന് കഴിഞ്ഞ 78 ദിവസങ്ങളിലായി ഇന്ധനവില പിടിച്ചുനിർത്താൻ സർക്കാർ 1.23 ലക്ഷം കോടി രൂപയാണ് ചെലവഴിച്ചത്. ഈ നഷ്ടം നികത്താതെ വില കുറയ്ക്കാനുള്ള സാധ്യത കുറവാണ്. നിലവിലെ നഷ്ടം നികത്തിയ ശേഷം മാത്രമായിരിക്കും സർക്കാർ ഇന്ധനവില കുറയ്ക്കുന്നത് പരിഗണിക്കുക. എണ്ണവില കുറയുന്നത് ഇന്ത്യയുടെ വ്യാപാരക്കമ്മി കുറയ്ക്കാൻ സഹായിക്കുമെന്നത് ശുഭസൂചനയാണ്.
Story Summary
Global crude oil prices have dropped to a three-month low following reports of an impending peace deal in the Middle East, which is expected to normalize supply through the Strait of Hormuz. While experts predict further price drops, domestic fuel prices in India may not see an immediate reduction as the government seeks to recover the 1.23 lakh crore rupees spent to stabilize prices during the recent period of market volatility.

