മണിപ്പൂരിൽ കർഫ്യൂവിന് ഇളവ് നൽകി

ഇംഫാൽ: വംശീയ അക്രമസംഭവങ്ങൾ അരങ്ങേറിയ പടിഞ്ഞാറൻ ഇംഫാലിലും കിഴക്കൻ ഇംഫാലിലും കർഫ്യൂവിന് ഇളവ് നൽകി. വെള്ളിയാഴ്ച കർഫ്യൂ നിയന്ത്രണങ്ങളിൽ ഇളവ് നൽകിക്കൊണ്ട് സർക്കാർ ഉത്തരവിറക്കി. പ്രദേശങ്ങളിലെ അക്രമാന്തരീക്ഷത്തിന് അയവുണ്ടായത് ചൂണ്ടിക്കാട്ടിയാണ് നടപടി.
ഇംഫാലിലെ ചുരാചന്ദ്പുർ ജില്ലയിൽ അക്രമങ്ങൾ അരങ്ങേറിയതിന്റെ പശ്ചാത്തലത്തിൽ മെയ് മൂന്നിനാണ് കർഫ്യൂ പ്രഖ്യാപിച്ചത്. രാവിലെ അഞ്ചു മുതൽ വൈകീട്ട് നാലുവരെയായിരുന്നു കർഫ്യൂ. എന്നാൽ വീണ്ടും അക്രമങ്ങൾ ഉണ്ടായതോടെ, വ്യാഴാഴ്ച മുതൽ മുഴുവൻ സമയ കർഫ്യൂ ഏർപ്പെടുത്തുകയായിരുന്നു. ഇംഫാൽ ഈസ്റ്റ്, ഇംഫാൽ വെസ്റ്റ്,
ബിഷ്ണുപുർ ജില്ലകളിലാണ് കർഫ്യൂ പ്രഖ്യാപിച്ചിരുന്നത്.

രാവിലെ അഞ്ചു മതൽ ഉച്ചക്ക് 12 വരെ ജനങ്ങൾ പുറത്തിറങ്ങുന്നതിന് തടസമുണ്ടാകില്ല. അടിയന്തര ആവശ്യങ്ങൾക്കോ ഓഫീസ് ജോലികൾക്കോ അല്ലാതെ കൂട്ടം കൂടുന്നതിന് നിരോധനം തുടരും. ആരോഗ്യ പ്രവർത്തകർ, വൈദ്യുത വകുപ്പ് ജീവനക്കാർ, പൊതുജനാരോഗ്യ എഞ്ചിനീയറിങ് വിഭാഗം ജീവനക്കാർ, മാധ്യമപ്രവർത്തകർ എന്നിവരെ കർഫ്യൂവിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.