ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ച കേസിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന ആവശ്യം ശക്തമാക്കി സി.ജെ.പി (Cockroach Janta Party) നാളെ രാജ്യവ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്തു. ഡൽഹിയിലെ പ്രതിഷേധത്തിനിടെ പൊലീസ് നടപടിയിൽ പരിക്കേറ്റ വിദ്യാർഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് രാജ്യവ്യാപക സമര പ്രഖ്യാപനം. (CJP Nationwide Protest)
പ്രക്ഷോഭത്തിന്റെ ഭാഗമായി രാജ്യത്തുടനീളമുള്ള പ്രവർത്തകർക്കായി സംഘടന പ്രത്യേക മാർഗനിർദേശങ്ങളും പുറത്തിറക്കിയിട്ടുണ്ട്. സമരം സമാധാനപരമായും അച്ചടക്കത്തോടെയും സംഘടിപ്പിക്കണമെന്നും, അക്രമത്തിൽ ഏർപ്പെടാതെ ശക്തമായ ജനാധിപത്യ പ്രതിഷേധം ഉയർത്തണമെന്നും നിർദേശത്തിൽ വ്യക്തമാക്കുന്നു. ഇതിനിടെ പ്രതിഷേധം അവസാനിപ്പിക്കാൻ കേന്ദ്ര സർക്കാർ വീണ്ടും ചർച്ചയ്ക്ക് ക്ഷണം നൽകിയിട്ടുണ്ട്. കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ്, ആരോഗ്യമന്ത്രി ജെ.പി. നദ്ദയ്ക്കൊപ്പം ഏത് സമയത്തും ചർച്ചയ്ക്ക് തയ്യാറാണെന്ന് അറിയിച്ചിരിക്കുകയാണ്. ജെ.പി. നദ്ദയുടെ ഓഫീസിലോ വസതിയിലോ ചർച്ച നടത്താമെന്നും, ആവശ്യമെങ്കിൽ സമരക്കാർ നിർദേശിക്കുന്ന സ്ഥലത്തേക്കും സർക്കാർ എത്താമെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ സമരവേദിയായ ജന്തർ മന്ദറിലാണ് ചർച്ച നടക്കേണ്ടതെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് സി.ജെ.പി. വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന ആവശ്യം പിൻവലിക്കില്ലെന്നും സംഘടന ആവർത്തിച്ചു.
സി.ജെ.പി സമരം 34-ാം ദിവസത്തിലേക്ക് കടക്കുന്നതിനിടെ ഡൽഹിയിൽ സുരക്ഷ കൂടുതൽ ശക്തമാക്കി. പ്രതിഷേധം നിയന്ത്രിക്കുന്നതിനായി 30 കമ്പനി അധിക കേന്ദ്രസേനയെ വിന്യസിച്ചതായി അധികൃതർ അറിയിച്ചു. രാവും പകലും ഇല്ലാതെ സമരവേദിയിലേക്ക് യുവാക്കളും വിദ്യാർഥികളും എത്തുന്നതിനാൽ നിലവിലെ സുരക്ഷാ സംവിധാനങ്ങൾക്ക് സമ്മർദ്ദം വർധിച്ച സാഹചര്യത്തിലാണ് തീരുമാനം. അധികമായി വിന്യസിച്ച സേനയിൽ 18 കമ്പനി സി.ആർ.പി.എഫ്, ആറ് കമ്പനി റാപ്പിഡ് ആക്ഷൻ ഫോഴ്‌സ് (RAF), മൂന്ന് കമ്പനി ബി.എസ്.എഫ്, രണ്ട് കമ്പനി എസ്.എസ്.ബി, ഒരു കമ്പനി ഐ.ടി.ബി.പി എന്നിവ ഉൾപ്പെടുന്നു. ഇതോടെ പ്രതിഷേധവുമായി ബന്ധപ്പെട്ട് ഡൽഹിയിൽ വിന്യസിച്ച കേന്ദ്രസേനയുടെ ആകെ എണ്ണം 45 കമ്പനിയായതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. സംഘർഷത്തിൽ പരിക്കേറ്റ ഛത്രപൂർ സ്വദേശിനി സാക്ഷിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നതായി അധികൃതർ അറിയിച്ചു. കുടുംബം പൊലീസ് നിരീക്ഷണത്തിലാണെന്നും ആരോഗ്യനിലയെക്കുറിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും പൊലീസ് മുന്നറിയിപ്പ് നൽകി.
പ്രക്ഷോഭവുമായി ബന്ധപ്പെട്ട സംഭവങ്ങൾ അന്വേഷിക്കാൻ 20 അംഗ പ്രത്യേക അന്വേഷണസംഘത്തെയും ദില്ലി പൊലീസ് നിയോഗിച്ചിട്ടുണ്ട്. സി.സി.ടി.വി ദൃശ്യങ്ങൾ ഉൾപ്പെടെയുള്ള തെളിവുകൾ പരിശോധിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. ഇതിനിടെ പാർലമെന്റ് മാർച്ചിനിടെ സമരക്കാർ പെട്രോൾ പമ്പിന് നേരെ ആക്രമണം നടത്തിയെന്നു പറയുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഈ സംഭവവും അന്വേഷണപരിധിയിൽ ഉൾപ്പെടുത്തിയതായി പൊലീസ് അറിയിച്ചു.
Summary: The Cockroach Janta Party (CJP) has called for a nationwide protest tomorrow in solidarity with students injured during the Delhi demonstrations, while issuing guidelines for peaceful protests. As the agitation intensifies, the Centre has invited CJP for talks and deployed 30 additional companies of central forces in Delhi.


