ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടിനെതിരെ രാജ്യതലസ്ഥാനത്ത് സി.ജെ.പി (Cockroach Janta Party) നേതൃത്വത്തിൽ നടക്കുന്ന വിദ്യാർഥി പ്രതിഷേധങ്ങളെ അടിച്ചമർത്താനാണ് ദില്ലി പൊലീസ് കമ്മീഷണർക്ക് ദേശീയ സുരക്ഷാ നിയമം (NSA) പ്രകാരമുള്ള കരുതൽ തടങ്കൽ അധികാരം നൽകിയതെന്ന പ്രചാരണങ്ങൾ തള്ളി ദില്ലി പൊലീസ് (Delhi Police NSA Clarification). നിലവിലെ എൻ.എസ്.എ ഉത്തരവിന് സി.ജെ.പി പ്രതിഷേധങ്ങളുമായി യാതൊരു ബന്ധവുമില്ലെന്നും, ഇത് മൂന്ന് മാസത്തിലൊരിക്കൽ പതിവായി പുതുക്കുന്ന ഭരണപരമായ നടപടിയുടെ ഭാഗം മാത്രമാണെന്നും പൊലീസ് വ്യക്തമാക്കി.
ഇക്കാര്യം വിശദീകരിച്ച് പുറത്തിറക്കിയ വാർത്താക്കുറിപ്പിലാണ് ചില മാധ്യമങ്ങളും സാമൂഹ്യമാധ്യമ അക്കൗണ്ടുകളും വസ്തുതകൾ തെറ്റായി അവതരിപ്പിച്ച് പൊതുജനങ്ങളിൽ ആശയക്കുഴപ്പം സൃഷ്ടിക്കുകയാണെന്ന് ദില്ലി പൊലീസ് ആരോപിച്ചത്. പോലീസിന്റെ വിശദീകരണമനുസരിച്ച് നിലവിലെ എൻ.എസ്.എ ഉത്തരവ് ജൂലൈ 7-ന് പുറപ്പെടുവിച്ചതാണ്. ഇത് ജൂലൈ 19 മുതൽ ഒക്ടോബർ 18 വരെയുള്ള മൂന്ന് മാസത്തെ കാലയളവിലേക്കാണ് ബാധകമാകുന്നത്. സി.ജെ.പിയുടെ നിലവിലെ പ്രക്ഷോഭങ്ങൾക്ക് ഏറെ മുമ്പ് തന്നെ ഭരണപരമായ നടപടികൾ പൂർത്തിയാക്കി ഉത്തരവ് പുറത്തിറക്കിയതാണെന്നും ഇതിനായി പ്രത്യേക അഭ്യർത്ഥനകളോ അടിയന്തര തീരുമാനങ്ങളോ ഉണ്ടായിട്ടില്ലെന്നും പൊലീസ് അറിയിച്ചു.
പോലീസ് കമ്മീഷണർക്ക് പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ പുതുതായി പ്രത്യേക അധികാരം നൽകിയെന്ന രീതിയിലുള്ള വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും, മൂന്ന് മാസം കൂടുമ്പോൾ പതിവായി നടപ്പാക്കുന്ന അധികാര പുതുക്കൽ നടപടിയെ തെറ്റായി വ്യാഖ്യാനിക്കരുതെന്നും ദില്ലി പൊലീസ് ആവശ്യപ്പെട്ടു. വസ്തുതകൾ പരിശോധിക്കാതെയുള്ള വാർത്തകളും പ്രചാരണങ്ങളും ഒഴിവാക്കണമെന്നും മാധ്യമങ്ങളോടും പൊതുജനങ്ങളോടും പൊലീസ് അഭ്യർഥിച്ചു.
അതേസമയം, നീറ്റ് ചോദ്യപേപ്പർ ചോർച്ച കേസിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് സി.ജെ.പി നടത്തുന്ന സമരം കൂടുതൽ ശക്തമാക്കാനുള്ള നീക്കത്തിലാണ് സംഘടന. വിദ്യാർഥികൾക്കെതിരായ പൊലീസ് നടപടിയിൽ പരിക്കേറ്റവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നാളെ രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിക്കുമെന്ന് സി.ജെ.പി പ്രഖ്യാപിച്ചിട്ടുണ്ട്. രാജ്യത്തുടനീളമുള്ള പ്രവർത്തകർക്കായി സംഘടന പ്രത്യേക മാർഗനിർദേശങ്ങളും പുറത്തിറക്കിയിട്ടുണ്ട്. സമാധാനപരവും അച്ചടക്കത്തോടെയും പ്രതിഷേധങ്ങൾ സംഘടിപ്പിക്കണമെന്നും, അക്രമത്തിൽ ഏർപ്പെടാതെ ജനാധിപത്യ രീതിയിൽ പ്രതിഷേധം തുടരണമെന്നും സംഘടന നിർദേശിച്ചു.
ഇതിനിടെ സമരത്തിന് പരിഹാരം കാണാനുള്ള ശ്രമത്തിന്റെ ഭാഗമായി കേന്ദ്ര സർക്കാർ സി.ജെ.പിയെ വീണ്ടും ചർച്ചയ്ക്ക് ക്ഷണിച്ചിട്ടുണ്ട്. കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ്, ആരോഗ്യമന്ത്രി ജെ.പി. നദ്ദയ്ക്കൊപ്പമിരുന്ന് ഏത് സമയത്തും ചർച്ചയ്ക്ക് തയ്യാറാണെന്ന് അറിയിച്ചിരുന്നു. നദ്ദയുടെ ഓഫീസിലോ വസതിയിലോ ചർച്ച നടത്താമെന്നും, ആവശ്യമെങ്കിൽ സമരക്കാർ നിർദേശിക്കുന്ന സ്ഥലത്തേക്കും സർക്കാർ എത്താമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. എന്നാൽ ചർച്ച നടക്കണമെങ്കിൽ സർക്കാർ തന്നെ സമരവേദിയായ ജന്തർ മന്ദറിലേക്ക് എത്തണമെന്നാണ് സി.ജെ.പിയുടെ നിലപാട്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന ആവശ്യത്തിൽ നിന്ന് പിന്നോട്ടില്ലെന്നും സംഘടന ആവർത്തിച്ചു.
Summary: Delhi Police has denied reports that renewed NSA detention powers were issued to suppress the ongoing CJP student protests, clarifying that the order is a routine three-month administrative renewal. Meanwhile, CJP has announced a nationwide protest and reiterated its demand for the Education Minister’s resignation while remaining open to talks only at Jantar Mantar.


