ഇൻഡോർ: വിവാഹാഭ്യർഥന നിരസിച്ചതിനെ തുടർന്ന് യുവതി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു (Indore Crime). മഹാരാഷ്ട്ര സ്വദേശിനിയും സ്വകാര്യ ബാങ്ക് ജീവനക്കാരിയുമായ പാലക് (24) ആണ് കൊല്ലപ്പെട്ടത്. ഗ്വാളിയോർ സ്വദേശിയായ മായങ്ക് ശാക്യ (35)യെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
വാടക ഫ്ലാറ്റിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന പാലക്കിന്റെ കത്തിക്കരിഞ്ഞ മൃതദേഹം ജൂലൈ 26ന് ഖജ്രാനയിലെ വസതിയിൽ നിന്നാണ് കണ്ടെത്തിയത്. തീപിടിത്തത്തിൽ മരിച്ചതാണെന്ന പ്രതീതി സൃഷ്ടിക്കുന്നതിനായി മൃതദേഹം കത്തിച്ചതാണെന്ന് അന്വേഷണത്തിൽ പൊലീസ് കണ്ടെത്തി.
ആദ്യഘട്ടത്തിൽ സംഭവം ആത്മഹത്യയോ അപകടമരണമോ ആണെന്നാണ് പൊലീസ് സംശയിച്ചിരുന്നത്. എന്നാൽ ഫോറൻസിക് പരിശോധനയുടെയും പോസ്റ്റുമോർട്ടം റിപ്പോർട്ടിന്റെയും അടിസ്ഥാനത്തിൽ ഇത് കൊലപാതകമാണെന്ന് സ്ഥിരീകരിച്ചു. പാലക് കഴുത്തുഞെരിച്ചാണ് കൊല്ലപ്പെട്ടതെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.
തുടർന്നുള്ള അന്വേഷണത്തിലാണ് പ്രതിയായ മായങ്ക് ശാക്യയിലേക്ക് പൊലീസ് എത്തിയത്. അഞ്ച് വർഷമായി ഇരുവരും പരിചയക്കാരായിരുന്നുവെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. കൊലപാതകത്തിന് തലേദിവസം മായങ്ക് പാലക്കിനോട് വിവാഹാഭ്യർഥന നടത്തിയിരുന്നുവെങ്കിലും യുവതി അത് നിരസിച്ചിരുന്നു.
വിവാഹാഭ്യർഥന നിരസിച്ചതിനെ തുടർന്ന് പ്രകോപിതനായി പാലക്കിനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയെന്ന് ചോദ്യംചെയ്യലിൽ മായങ്ക് സമ്മതിച്ചതായി പൊലീസ് അറിയിച്ചു. തുടർന്ന് അടുക്കളയിലെ ഗ്യാസ് സിലിണ്ടറിൽ നിന്ന് തീപിടിച്ച് മരിച്ചതായി തോന്നിക്കാൻ മൃതദേഹം കത്തിച്ചുവെന്നും അന്വേഷണത്തിൽ വ്യക്തമായി.
പ്രതിക്കെതിരെ കൊലപാതകം, തെളിവ് നശിപ്പിക്കൽ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. അറസ്റ്റിലായ മായങ്ക് ശാക്യ തൊഴിൽപരമായി ഇലക്ട്രീഷ്യനാണ്.
Story Summary:
A 24-year-old bank employee was allegedly strangled to death after rejecting a marriage proposal. Police arrested the accused, who allegedly burned the victim’s body to make the crime appear as an accidental fire.


