പോണ്ടിച്ചേരി: സീനിയർ വനിതകളുടെ സീചെം ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിൽ കേരളത്തെ ഏഴ് വിക്കറ്റിന് പരാജയപ്പെടുത്തി ഹിമാചൽ പ്രദേശ് ഫൈനലിലേക്ക് മുന്നേറി (Siechem Trophy). തോൽവിയുണ്ടായെങ്കിലും കേരളം നേരത്തെ തന്നെ ഫൈനലിൽ സ്ഥാനം ഉറപ്പിച്ചിരുന്നു. ഇരു ടീമുകളും വെള്ളിയാഴ്ച കിരീടത്തിനായി വീണ്ടും ഏറ്റുമുട്ടും.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കേരളം നിശ്ചിത 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 153 റൺസ് നേടി. അർധസെഞ്ചുറി നേടിയ നജ്ല സി.എം.സി.യും ആശ ശോഭനയും ചേർന്നാണ് കേരള ഇന്നിങ്‌സിന് കരുത്തേകിയത്. നജ്ല 50 പന്തിൽ 54 റൺസും ആശ ശോഭന 38 പന്തിൽ 50 റൺസും നേടി.
154 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഹിമാചൽ പ്രദേശ് 18.1 ഓവറിൽ മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യത്തിലെത്തി. 35 പന്തിൽ 46 റൺസ് നേടിയ ഹർലീൻ ഡിയോൾ ടീമിന്റെ ടോപ് സ്കോററായി. സൊനാൽ ഥാക്കൂർ 29 റൺസും മോണിക്ക ദേവിയും ദേവാൻശി ശർമയും 27 റൺസ് വീതവും നേടി വിജയത്തിൽ നിർണായക സംഭാവന നൽകി.
കേരളത്തിനായി നിയ നസ്നീൻ രണ്ട് വിക്കറ്റുകൾ വീഴ്ത്തിയെങ്കിലും ഹിമാചൽ ബാറ്റർമാരുടെ മികച്ച പ്രകടനത്തിന് മുന്നിൽ അത് മതിയായില്ല.
Story Summary:
Himachal Pradesh defeated Kerala by seven wickets in the Senior Women’s Sechem Trophy to enter the final. Kerala had already qualified, and both teams will face each other again in the title clash on Friday.


