കണ്ണൂർ: പരാതിക്കാരിയോട് മോശമായി പെരുമാറിയെന്ന ആരോപണത്തെ തുടർന്ന് കണ്ണൂർ ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി ശ്രീജിത്ത് കൊടേരിക്കെതിരെ അന്വേഷണം നടത്താൻ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു (Kerala Police Misconduct). ശ്രീജിത്ത് കൊടേരി കണ്ണൂർ ടൗൺ സ്റ്റേഷൻ എസ്‌എച്ച്‌ഒ ആയിരിക്കെയുണ്ടായ സംഭവവുമായി ബന്ധപ്പെട്ടാണ് നടപടി.
ഒരു കേസുമായി ബന്ധപ്പെട്ട കാര്യങ്ങൾ അറിയിക്കാനായി ഭർത്താവിനൊപ്പം പൊലീസ് സ്റ്റേഷനിലെത്തിയ യുവതിയോട് മോശം ഭാഷയിൽ സംസാരിക്കുകയും അപമര്യാദയായി പെരുമാറുകയും ചെയ്തുവെന്നാണ് പരാതിയിലെ ആരോപണം.
സംഭവസമയത്ത് പരാതിക്കാരി മൊബൈൽ ഫോണിൽ പകർത്തിയ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ആരോപണവിധേയരായ വ്യക്തികൾക്കും നിയമപരമായ അവകാശങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടിയ യുവതിയോട്, “ഭരണഘടന എന്നെ പഠിപ്പിക്കേണ്ടതില്ല” എന്നടക്കമുള്ള പരാമർശങ്ങൾ നടത്തി, ഭർത്താവിനോട് പറഞ്ഞാൽ മതിയെന്ന് ആക്രോശിക്കുന്നതായാണ് ദൃശ്യങ്ങളിൽ കാണുന്നത്.
തനിക്കെതിരെ അന്യായമായി കേസ് രജിസ്റ്റർ ചെയ്തതായും വിശദീകരണം നൽകാൻ അവസരം നൽകാതെയാണ് ഉദ്യോഗസ്ഥൻ പെരുമാറിയതെന്നും യുവതി മനുഷ്യാവകാശ കമ്മീഷന് നൽകിയ പരാതിയിൽ പറയുന്നു.
വീഡിയോ ദൃശ്യങ്ങളും പരാതിയും പരിഗണിച്ച ശേഷമാണ് വിഷയത്തിൽ അന്വേഷണം നടത്താൻ മനുഷ്യാവകാശ കമ്മീഷൻ നിർദേശം നൽകിയത്. സംഭവവുമായി ബന്ധപ്പെട്ട തുടർനടപടികൾ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും.
Story Summary:
The Kerala Human Rights Commission has ordered an inquiry against a Kannur Crime Branch DySP over allegations of misbehaving with a woman complainant. The decision follows the emergence of a video and a complaint alleging inappropriate conduct by the officer.


