യാത്രക്കാരിയുമായി വാക്കുതർക്കം; തമിഴ്നാട്ടിൽ ബസ് കണ്ടക്ടറെ മർദിച്ച് അഞ്ചംഗസംഘം
Updated: Feb 11, 2024, 22:22 IST
ചെന്നൈ: സ്വകാര്യബസിൽ കണ്ടക്ടർക്ക് ക്രൂര മർദനം. ശനിയാഴ്ച തൃച്ചി ജില്ലയിലാണ് സംഭവം നടന്നത്. തുവക്കുടിയിലേക്ക് പോവുകയായിരുന്ന ബസിലുള്ള യാത്രക്കാരിയുമായുള്ള വാക്കുതർക്കമാണ് മർദനത്തിന് കാരണമായത്. മർദനത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
യാത്രക്കാരി തന്റെ സ്റ്റോപ്പിൽ ഇറങ്ങാൻ മറന്നതിനെ ചൊല്ലിയാണ് ഇരുവരും തമ്മിൽ തർക്കമുണ്ടായത്. കണ്ടക്ടർ യുവതിയെ തൊട്ടടുത്ത സ്റ്റോപ്പിൽ ഇറക്കുകയും ചെയ്തു. എന്നാൽ തിരിച്ച് വരുംവഴി ബസിലേക്ക് അഞ്ചുപേർ കയറുകയും യുവതിക്ക് നേരെ അശ്ലീലപരാമർശങ്ങൾ നടത്തിയെന്നാരോപിച്ച് കണ്ടക്ടറെ മർദിക്കുകയായിരുന്നു. കണ്ടക്ടറെ പണമടങ്ങിയ ബാഗ് തട്ടിപ്പറിക്കാനും സംഘം ശ്രമിച്ചു. യാത്രക്കാർ എതിർത്തതോടെയാണ് അക്രമി സംഘം ബസിൽ നിന്നിറങ്ങി പോയത്. സംഭവത്തിന് പിന്നാലെ കണ്ടക്ടർ പൊലീസിൽ പരാതി നൽകി.