അമ്മയും വീട്ടിലെ വാടകക്കാരനും തമ്മില്‍ അവിഹിതബന്ധം; ചോദ്യം ചെയ്ത മകളെ തല്ലിക്കൊന്നു; പ്രതികൾക്കായി തിരച്ചിൽ

ബംഗാൾ : പശ്ചിമ ബംഗാളിലെ കൂച്ചിൽ യുവതിയെ അമ്മയും ഇവരുടെ ആൺസുഹൃത്തും ചേര്‍ന്ന് മർദിച്ചു കൊലപ്പെടുത്തി. അർപിത മല്ലിക് എന്ന 23-കയറിയാണ് ദാരുണമായി കൊല്ലപ്പെട്ടത്. വീട്ടില്‍ വാടകയ്‌ക്ക് താമസിക്കുന്ന യുവാവുമായി അമ്മയ്ക്കുള്ള അവിഹിതബന്ധം മകളറിഞ്ഞതിനെ തുടർന്നാണ് ക്രൂരമായ കൊലപാതകം. ഇരുവരും ചേര്‍ന്ന് പെൺകുട്ടിയെ ക്രൂരമായി തല്ലിക്കൊല്ലുകയായിരുന്നു. കൂച്ചിലെ ചങ്രബന്ധ മേഖലയിലാണ് സംഭവം നടന്നത്. മരിച്ച പെൺകുട്ടിയുടെ അമ്മാവൻ ബിമൽ മല്ലിക് ബുധനാഴ്‌ച മെഖ്‌ലിഗഞ്ച് പൊലീസ് സ്റ്റേഷനിൽ രേഖാമൂലം പരാതി നൽകിയതോടെ, പോലീസ് നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറംലോകം അറിഞ്ഞത്. സംഭവത്തിൽ പ്രതികളായ പെൺകുട്ടിയുടെ അമ്മ ദുർഗ മല്ലിക് കാമുകൻ സാംസർ ആലം എന്നിവർ ഒളിവിലാണ്. കൂച്ച് അലിപുർദുവാറിലെ മദാരിഹത്ത് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. സാംസർ ആലവുമായി ദുർഗ മല്ലിക് കുറച്ച് നാളുകളായി അടുപ്പത്തിലായിരുന്നു. അർപിതയുടെ വീട്ടിൽ വാടകക്കാരനാണ് സാംസർ. അടുത്തിടെയാണ് അർപിത ഇക്കാര്യം അറിഞ്ഞത്. അമ്മയുടെ ബന്ധത്തെ മകൾ എതിർത്തു. വിഷയം മുന്‍നിര്‍ത്തി അമ്മയെ 23കാരി ചോദ്യം ചെയ്‌തു. ഇതോടെ പ്രശ്‌നങ്ങൾ രൂക്ഷമായി. മകളുടെ എതിർപ്പ് വർധിച്ചതോടെ അമ്മയും സാംസറും ചേർന്ന് 23കാരിയെ തല്ലി കൊലപ്പെടുത്തുകയായിരുന്നു. ഇക്കഴിഞ്ഞ തിങ്കളാഴ്‌ച ഉച്ചതിരിഞ്ഞ് അർപിതയുടെ പിതാവിന്‍റെ സഹോദരനായ ബിമൽ മല്ലിക്, തന്‍റെ സഹോദരന്‍റെ വീട്ടിൽ നിന്ന് സഹോദര പുത്രിയുടെ നിലവിളി കേൾക്കുകയും വന്ന് അന്വേഷിക്കുകയുമായിരുന്നു. ഈ സമയം സഹോദര ഭാര്യയായ ദുർഗ മല്ലിക്കും സാംസർ ആലമും ചേർന്ന് അർപിതയെ മരവടികൊണ്ട് മർദിക്കുന്നത് കാണുകയും ചെയ്‌തു. ഇദ്ദേഹം എത്തിയതോടെയാണ് അവര്‍ ആക്രമണം നിര്‍ത്തിയത്.
പെൺകുട്ടിയുടെ നിലവിളി കേട്ട് അയൽവാസികളും ഓടിയെത്തി. അർപിത രക്തം വാർന്ന നിലയിൽ തറയിൽ കിടക്കുന്നത് കണ്ട ബിമൽ മല്ലിക് നാട്ടുകാരുടെ സഹായത്തോടെ അവളെ ചങ്രബന്ധ ബ്ലോക്ക് പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചു.അർപിതയുടെ നില ഗുരുതരമായതിനാൽ മറ്റ് ആശുപത്രികളിലേക്ക് റഫർ ചെയ്തെങ്കിലും ഫലമുണ്ടായില്ല. ചൊവ്വാഴ്‌ച സിലിഗുരിയിലെ സ്വകാര്യ ആശുപത്രിയിൽ വച്ച് യുവതി മരിക്കുകയായിരുന്നു. സംഭവത്തിൽ, കേസെടുത്ത പോലീസ് പ്രതികൾക്കായുള്ള അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.