ന്യൂഡൽഹി: പൊതുപരീക്ഷാ ഭേദഗതി ബില്ലിന്മേൽ ലോക്‌സഭയിൽ നടക്കുന്ന ചർച്ചയ്ക്കിടെ കേന്ദ്ര സർക്കാരിനെതിരെ അതിരൂക്ഷമായ വിമർശനങ്ങളുമായി സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്. അയോധ്യ രാമക്ഷേത്ര നിർമ്മാണ ഫണ്ടിലെ തട്ടിപ്പ് വിവാദവും വിദ്യാർത്ഥി പ്രക്ഷോഭത്തിന് നേരെ പോലീസ് നടത്തിയ അതിക്രമങ്ങളും ചൂണ്ടിക്കാട്ടിയാണ് അഖിലേഷ് യാദവ് സഭയിൽ സർക്കാരിനെ കടന്നാക്രമിച്ചത്.(Akhilesh Yadav Slams Centre Over Ram Temple Donations And Paper Leak Bill In Lok Sabha)
“രാമക്ഷേത്രത്തിന് ലഭിച്ച സംഭാവനകൾ പോലും കൃത്യമായി സംരക്ഷിക്കാൻ സാധിക്കാത്തവരാണോ ഇപ്പോൾ ചോദ്യപേപ്പർ ചോർച്ച തടയും എന്ന് പറയുന്നത്? ഞാൻ തെറ്റാണ് പറയുന്നതെങ്കിൽ കേന്ദ്ര ആഭ്യന്തരമന്ത്രി സഭയിലെത്തി വ്യക്തത വരുത്തണം” – അഖിലേഷ് യാദവ് ആവശ്യപ്പെട്ടു. പരീക്ഷാ ചോർച്ചയുമായി ബന്ധപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെച്ചതിനെ പരിഹസിച്ച അദ്ദേഹം, “പ്രധാനമന്ത്രിയെ രക്ഷിക്കാൻ വേണ്ടിയാണ് കേന്ദ്രം ഒരു ‘പ്രധാന്റെ’ രാജി വാങ്ങിയത്” എന്നും കൂട്ടിച്ചേർത്തു.
ദേശീയ തലത്തിൽ പരീക്ഷകൾ നടത്തുന്ന എൻ.ടി.എ പോലുള്ള സ്ഥാപനങ്ങളുടെ പ്രവർത്തനം പുറംകരാർ നൽകുന്നതിനെയും അദ്ദേഹം വിമർശിച്ചു. ഏറ്റവും വിശ്വസനീയമായി പ്രവർത്തിക്കേണ്ട ഏജൻസികളെയാണ് കേന്ദ്രം അവിശ്വസനീയമായ രീതിയിലേക്ക് മാറ്റുന്നത്. ഉത്തരവാദിത്തം എന്നാൽ ‘അക്കൗണ്ടുകൾ നികത്തൽ’ ആണെന്നാണ് സർക്കാർ കരുതുന്നതെന്നും അദ്ദേഹം പരിഹസിച്ചു. വിദ്യാർത്ഥി സമരത്തിന് നേരെ പോലീസ് നടത്തിയ അടിച്ചമർത്തലുകൾ അടിയന്തരാവസ്ഥയ്ക്ക് സമാനമാണെന്നും, ഷോക്ക് ബറ്റണുകൾ വരെ പ്രക്ഷോഭകർക്കെതിരെ ഉപയോഗിച്ചുവെന്നും അഖിലേഷ് ആരോപിച്ചു. നിയമം കൊണ്ടുവരുന്നതിലല്ല, മറിച്ച് സർക്കാരിന്റെ മനഃസാക്ഷിയിലാണ് കാര്യമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, പൊതുപരീക്ഷാ ഭേദഗതി ബില്ലിനെ പിന്തുണച്ച് തൃണമൂൽ കോൺഗ്രസ്. തൃണമൂൽ കോൺഗ്രസ് ബില്ലിനെയും അതിലെ ഭേദഗതികളെയും പിന്തുണയ്ക്കുന്നതായി ടി.എം.സി എം.പി അഭിഷേക് ബാനർജി ലോക്‌സഭയെ അറിയിച്ചു. സഭയിൽ പ്രതിപക്ഷ ഭരണപക്ഷ അംഗങ്ങൾ തമ്മിൽ ബഹളം ഉയർന്നതോടെ, മാന്യതയും ക്രമസമാധാനവും പാലിക്കാൻ അനുവദിക്കണമെന്ന് സഹപ്രവർത്തകയായ മഹുവ മൊയ്ത്ര എം.പി ചെയറിനോട് ആവശ്യപ്പെട്ടു.
ബില്ലിനെ പിന്തുണയ്ക്കുമ്പോഴും കേന്ദ്ര സർക്കാരിന്റെ പരീക്ഷാ നടത്തിപ്പിലെ പരാജയങ്ങളെ അഭിഷേക് ബാനർജി രൂക്ഷമായി വിമർശിച്ചു. “രാജ്യത്ത് പരീക്ഷാ ചോർച്ചകളും ക്രമക്കേടുകളും തുടരുകയാണെങ്കിൽ, ഇനി എന്ത് ഭേദഗതി നിയമങ്ങൾ കൊണ്ടുവന്നാലും വിദ്യാർത്ഥികൾക്ക് നഷ്ടപ്പെട്ട വിശ്വാസം തിരികെ പിടിക്കാൻ കഴിയില്ല. ഇതാണ് ഇന്ന് രാജ്യത്തിന് മുന്നിലുള്ള പ്രധാന ചോദ്യം. കേന്ദ്രത്തിലെ ബി.ജെ.പി – എൻ.ഡി.എ സർക്കാരിന് വിശ്വസനീയമായി പരീക്ഷ നടത്താനോ വിദ്യാർത്ഥികളുടെ ഭാവി സംരക്ഷിക്കാനോ സാധിച്ചില്ല എന്നതിന്റെ ഏറ്റവും വലിയ തുറന്നുപറച്ചിലാണ് ഈ ബിൽ” – അഭിഷേക് ബാനർജി സഭയിൽ പറഞ്ഞു.
ചോദ്യപേപ്പർ ചോർച്ചയും ക്രമക്കേടുകളും തടയുന്നതിനുള്ള നിയമനിർമ്മാണം സ്വാഗതാർഹമാണെങ്കിലും, മുൻപ് പാസാക്കിയ നിയമങ്ങൾ നടപ്പിലാക്കുന്നതിൽ ഉണ്ടായ വീഴ്ചകളാണ് പരീക്ഷാ സംവിധാനങ്ങളെ പ്രതിസന്ധിയിലാക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Story Summary
During the Lok Sabha debate on the Public Examinations Amendment Bill, Samajwadi Party Chief Akhilesh Yadav launched a scathing attack on the Modi government. Bringing up the Ram Temple donation row, he questioned how a government that failed to protect temple funds could prevent paper leaks, while also comparing the police action against student protesters to the Emergency.


