ബെംഗളൂരു: ജലഹള്ളിയിൽ ഓൾ ഇന്ത്യ സ്റ്റുഡന്റ്സ് അസോസിയേഷൻ (AISA) പ്രവർത്തകനായ 19-കാരൻ അമൻ ദീപ് സിങ്ങിന് നേരെ മുഖംമൂടി ധരിച്ചെത്തിയ സംഘത്തിന്റെ ആക്രമണം. ജൂലൈ 28-ന് രാത്രി നടന്ന സംഭവത്തിൽ എ.ബി.വി.പി പ്രവർത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് സംഘടന ആരോപിച്ചു.(AISA Student Assaulted Bengaluru Jalahalli ABVP Allegation FIR Registered)
അപരിചിതരായ നാലുപേർക്കെതിരെ പോലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. എന്നാൽ കേസിൽ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും ആക്രമണത്തിന് പിന്നിലെ യഥാർത്ഥ കാരണം കണ്ടെത്താൻ ശ്രമിക്കുകയാണെന്നും പോലീസ് വ്യക്തമാക്കി.
ജൂലൈ 28 രാത്രി 10:30-ഓടെ ഭക്ഷണം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന അമൻ ദീപിനെ രണ്ട് ഇരുചക്രവാഹനങ്ങളിലായെത്തിയ നാലംഗ സംഘം തടഞ്ഞുനിർത്തുകയായിരുന്നു. “നീ അമൻ ദീപ് സിംഗ് അല്ലേ?” എന്ന് ചോദിച്ചറിഞ്ഞ ശേഷം, “നിനക്ക് പ്രധാനമന്ത്രി മോദിയുടെ രാജി വേണമല്ലേ?” എന്ന് ആക്രോശിച്ച് മരത്തടി കൊണ്ട് വലതുകാലിൽ ക്രൂരമായി അടിക്കുകയായിരുന്നു.
ഗു ആക്രമണത്തിൽ കാലിന് കഠിനമായ പരുക്കേറ്റ അമൻ ദീപിന്റെ കാൽ പ്ലാസ്റ്ററിട്ടിരിക്കുകയാണ്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജിയും ചോദ്യപ്പേപ്പർ ചോർച്ചയ്ക്കെതിരെയുള്ള പ്രതിഷേധങ്ങളിലും പങ്കെടുത്തതിലുള്ള വിരോധമാണ് ആക്രമണത്തിന് കാരണമെന്ന് ഐസ ആരോപിച്ചു. ബി.ജെ.പി-ആർ.എസ്.എസ് ഭരണകൂടത്തിന്റെ ആജ്ഞാനുവർത്തികളായി പ്രവർത്തിക്കുന്ന എ.ബി.വി.പി, ക്യാമ്പസുകളിലെയും വിദ്യാർത്ഥികളുടെയും എതിർശബ്ദങ്ങളെ അടിച്ചമർത്താനാണ് ശ്രമിക്കുന്നതെന്നും അവർ പ്രസ്താവനയിലൂടെ കുറ്റപ്പെടുത്തി.
Story Summary
A 19-year-old AISA activist, Aman Deep Singh, was allegedly assaulted by four masked men in Bengaluru’s Jalahalli. AISA blamed ABVP for the attack following student protests demanding PM Modi and Dharmendra Pradhan’s resignations, while Bengaluru Police registered an FIR against unknown persons.


