രാജധാനി ജ്വല്ലറി കവര്‍ച്ചക്കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതി ഉള്‍പ്പെടെ രണ്ടുപേരെ ഉഡുപ്പി കോട്ട പൊലീസ് അറസ്റ്റ് ചെയ്തു
Jan 25, 2023, 19:46 IST
മംഗളുരു: ഹൊസങ്കടി രാജധാനി ജ്വല്ലറി കവര്‍ച്ചക്കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതി ഉള്‍പ്പെടെ രണ്ടുപേരെ ഉഡുപ്പി കോട്ട പൊലീസ് അറസ്റ്റ് ചെയ്തു. കാര്‍ക്കളയിലെ ബീഡുവില്‍ താമസിക്കുന്ന റിയാസ് എന്ന മുഹമ്മദ് റിയാസ് (39), കാപ്പ് താലൂക്കിലെ യെല്ലൂര്‍ വില്ലേജില്‍ താമസിക്കുന്ന രാജേഷ് ദേവാഡിഗ (38) എന്നിവരെയാണ് കവര്‍ച്ച നടത്തി രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ ഉഡുപ്പി കോട്ട പോലീസ് അറസ്റ്റ് ചെയ്തത്. ഹൊസങ്കടിയിലെ രാജധാനി ജ്വല്ലറിയില്‍ കവര്‍ച്ച നടത്തിയ കേസിലെ മുഖ്യപ്രതിയാണ് മുഹമ്മദ് റിയാസ്. ഇവര്‍ കവര്‍ച്ച ചെയ്ത മൂന്ന് വാഹനങ്ങളും 15 ലക്ഷം രൂപയുടെ സ്വർണാഭരണങ്ങളും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. നിരവധി കേസുകളിൽ ഇരുവരും പ്രതികളാണ്. കോട്ട പൊലീസ് സ്റ്റേഷന് പരിധിയിലെ സായിബറക്കട്ടെയില്‍ പൊലീസ് സംഘം വാഹനങ്ങള്‍ പരിശോധിക്കുന്നതിനിടെയാണ് രാജേഷ് ദേവാഡിഗയും മുഹമ്മദ് റിയാസും മോഷ്ടിച്ച കാറില്‍ എത്തിയത്. പരിശോധിച്ചപ്പോള്‍ കാറിനകത്ത് രേഖകളില്ലാത്ത സ്വര്‍ണാഭരണങ്ങള്‍ കണ്ടെത്തി. ആഭരണങ്ങളെക്കുറിച്ച് പൊലീസ് അന്വേഷിച്ചപ്പോള്‍ ശാസ്താനയിലെ പള്ളിക്ക് സമീപമുള്ള വീട്ടില്‍നിന്ന് മോഷ്ടിച്ചതാണെന്ന് പ്രതികള്‍ സമ്മതിച്ചു. സ്വര്‍ണാഭരണങ്ങള്‍ വില്ക്കാന് ശിവമൊഗ്ഗയിലേക്ക് പോവുകയായിരുന്നു. 2021 ജൂലൈ 26നാണ് ഹൊസങ്കടി രാജധാനി ജ്വല്ലറിയില്‍ കവര്‍ച്ച നടന്നത്. 26ന് അർധരാത്രി മുഹമ്മദ് റിയാസിന്റെ നേതൃത്വത്തിലുള്ള ഏഴംഗ സംഘം ജ്വല്ലറിയിലെ സെക്യൂരിറ്റി ജീവനക്കാരന് കളത്തൂരിലെ അബ്ദുല്ലയെ കെട്ടിയിട്ട് മര്‍ദിച്ചശേഷം 15 കിലോ വെള്ളിയാഭരണങ്ങളും നാലര ലക്ഷം രൂപയും കവര്‍ന്നുവെന്നാണ് കേസ്.