ജാതിയുടെ ചങ്ങലകൾ തകർക്കാൻ പൊതു ശ്മശാനങ്ങൾ വേണം;മദ്രാസ് ഹൈക്കോടതി
Nov 24, 2022, 06:48 IST
ന്യൂഡൽഹി:മരണ ശേഷമെങ്കിലും ജാതി അടിസ്ഥാനത്തിലുള്ള വിവേചനം പാടില്ലെന്നും എല്ലാ പ്രദേശത്തും പൊതു ശ്മശാനങ്ങൾ നിർമ്മിക്കണമെന്നും മദ്രാസ് ഹൈക്കോടതി സർക്കാരിനോട് ആവശ്യപ്പെട്ടു.സ്വാതന്ത്ര്യം നേടി 75 വർഷങ്ങൾ കഴിഞ്ഞിട്ടും ജാതീയതയുടെ ചങ്ങലകൾ തകർക്കാൻ കഴിയുന്നില്ലെന്ന് ജസ്റ്റിസ് ആർ.സുബ്രഹ്മണ്യനും കെ.കുമരേഷ് ബാബുവും അടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി. മതേതര സർക്കാരുകൾ പോലും വെവ്വേറെ ശ്മശാനങ്ങളിൽ സംസ്കാരം നടത്താൻ നിർബന്ധിതരാകുന്നു. അതുകൊണ്ട് ജാതി അടിസ്ഥാനത്തിലല്ലാതെ ഗ്രാമങ്ങളിലും ജില്ലകളിലും പൊതു ശ്മശാനങ്ങൾ നിർമ്മിക്കുന്നത് പരിഗണിക്കണമെന്ന് കോടതി വ്യക്തമാക്കി. നിയുക്ത ശ്മശാന ഭൂമിയിലല്ലാതെ സംസ്കരിച്ച മൃതദേഹം പുറത്തെടുക്കാൻ തഹസിൽദാർക്ക് അനുമതി നൽകിയ കോടതിയുടെ ഉത്തരവ് നടപ്പാക്കണമെന്നാവശ്യപ്പെട്ട് സേലം ജില്ലയിലെ ഗ്രാമീണർ സമർപ്പിച്ച ഹർജികൾ പരിഗണിക്കുകയായിരുന്നു കോടതി.