മലയാളി വിദ്യാർത്ഥി പഞ്ചാബിലെ സ്വകാര്യ സർവകലാശാലയില്‍ ആത്മഹത്യ ചെയ്ത സംഭവം: ആത്മഹത്യാ കുറിപ്പില്‍ കോഴിക്കോട് എന്‍ഐടി ഡയറക്ടർക്കെതിരെ പരാമർശം
ദില്ലി: മലയാളി വിദ്യാർത്ഥി പഞ്ചാബിലെ സ്വകാര്യ സർവകലാശാലയില്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആത്മഹത്യാ കുറിപ്പില്‍ കോഴിക്കോട് എന്‍ഐടി ഡയറക്ടർക്കെതിരെ പരാമർശം. പ്രൊഫ. പ്രസാദ് കൃഷ്ണ എന്‍ഐടിയിലെ പഠനം ഉപേക്ഷിക്കാന്‍ മാനസികമായി സമ്മർദം ചെലുത്തി എന്നാണ് കുറിപ്പില്‍ പറയുന്നത്.
ഇന്നലെ ഹോസ്റ്റലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത് ചേർത്തല സ്വദേശി അഗിന്‍ എസ് ദിലീപിനെയാണ് . അധ്യാപകന്‍ ഡയറക്ടർ സ്ഥാനത്തുനിന്നും മാറിനില്‍ക്കണമെന്നാവശ്യപ്പെട്ട് എന്‍ഐടിയിലേക്ക് എസ്എഫ്ഐ പ്രതിഷേധ മാർച്ച് നടത്തി. പഞ്ചാബ് പോലീസ് സംഭവത്തില്‍ അന്വേഷണം തുടങ്ങി.
സർവകലാശാലയിൽ വിദ്യാര്‍ഥികൾ വിദ്യാര്‍ഥിക്ക് നീതിവേണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധിച്ചു. അതേസമയം, അത്മഹത്യ വ്യക്തിപരമായ കാരണങ്ങളാലാണെന്നാണ് സര്‍വകലാശാല പറയുന്നത്.
പൂര്‍ണമായും അന്വേഷണത്തോട് സഹകരിക്കുമെന്നും സര്‍വകലാശാല വ്യക്തമാക്കി.
ചൊവ്വാഴ്ച വൈകീട്ടാണ് ജലന്ധറിലെ ലവ്ലി പ്രൊഫഷണല്‍ സർവകലാശാലയിലെ ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിയായ അഗിന്‍ എസ് ദിലീപിനെ ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. . പ്രൊഫ പ്രസാദ് കൃഷ്ണ എന്‍ഐടിയിലെ പഠനം ഉപേക്ഷിക്കാന്‍ മാനസികമായി സമ്മർദ്ദം ചെലുത്തിയെന്ന് മൃതദേഹത്തിന് സമീപം കണ്ടെത്തിയ കുറിപ്പിലാണ് ആരോപിക്കുന്നത്. അഗിന്‍ നേരത്തെ കോഴിക്കോട് എന്‍ഐടിയിലെ ബിടെക് വിദ്യാർത്ഥിയായിരുന്നു.