മലപ്പുറത്ത് വെന്റിലേറ്റർ നിഷേധിച്ചതിനെ തുടർന്ന് ചികിൽസ തേടി അലഞ്ഞ കോവിഡ് ബാധിത മരിച്ചു
മലപ്പുറം: മഞ്ചേരി മെഡിക്കൽ കോളെജിൽ വെന്റിലേറ്റർ നിഷേധിച്ചതിനെ തുടർന്ന് ചികിൽസ തേടി അലഞ്ഞ കോവിഡ് ബാധിത ഒടുവിൽ മരണത്തിന് കീഴടങ്ങി. മാറാക്കറ യൂസുഫിന്റെ ഭാര്യ പാത്തുമ്മയാണ് മരിച്ചത്. കോട്ടയ്ക്കൽ ചങ്കുവെട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ തിങ്കളാഴ്ച രാത്രി 11 നാണ് പാത്തുമ്മയ്ക്ക് കോവിഡ് സ്ഥിരീകരിച്ചത്. തുടർന്ന് 12 ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും വെന്റിലേറ്റർ ഒഴിവില്ലെന്നാണ് ആശുപത്രി അധികൃതർ പറഞ്ഞതെന്നാണ് പാത്തുമ്മയുടെ ബന്ധുക്കൾ പറയുന്നത്. തുടർന്ന് മൂന്ന് മണിക്കൂറോളം ഇവരെ ആംബുലൻസിൽ തന്നെ കിടത്തിയതായും റിപ്പോർട്ടുണ്ട്. സൗകര്യം ഒരുക്കാമെന്ന് ചങ്കുവെട്ടിയിലെ ആശുപത്രി അധികൃതർ അറിയിച്ചതിനെ തുടർന്ന് പുലർച്ചെ 4നു വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചെങ്കിലും അഞ്ചരയോടെ മരണം സംഭവിച്ചു. അതേസമയം സംഭവം ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും പരാതി ഒന്നും ലഭിച്ചിട്ടില്ലെന്നും മെഡിക്കൽ കോളജ് ആശുപത്രി അധികൃതർ പറയുന്നു.