Times Kerala

 കുട്ടികൾ വീണ്ടും ഓഫ്‌ലൈനിലേക്ക്, കണ്ണുകളുടെ ആരോഗ്യം ഉറപ്പാക്കണം

 
news
 കൊവിഡിന്റെ വരവോടെ ഡിജിറ്റൽ പഠനത്തിലേക്ക് മാറിയ കുട്ടികൾ വീണ്ടും ക്ലാസ് മുറികളിലേക്ക് എത്തിയിരിക്കുകയാണ്. ഓൺലൈൻ പഠനകാലത്ത് നിരന്തരം മൊബൈൽ, ടാബ്, കമ്പ്യൂട്ടർ, ടിവി തുടങ്ങിയ വിവിധ തരത്തിലുള്ള ഡിജിറ്റൽ ഉപകരണങ്ങളുടെ ലോകത്തായിരുന്ന കുട്ടികളുടെ കണ്ണിന് ഏതെങ്കിലും തരത്തിൽ പോരായ്മ സംഭവിച്ചിട്ടുണ്ടോയെന്ന് വിലയിരുത്തണം. ഇതിൽ  മാതാപിതാക്കൾക്കും അദ്ധ്യാപകർക്കും ഒരുപോലെ പങ്കുണ്ട്. ക്ലാസിലെത്തുന്ന കുട്ടിയോട് ബോർഡിൽ എഴുതുന്നത് വായിക്കാൻ അദ്ധ്യാപകർ നിർദേശിക്കുന്ന സമയത്ത് കുട്ടി അതിന് തയ്യാറായില്ലെങ്കിൽ തല്ലുകയോ ശകാരിക്കുകയോ ചെയ്യരുത്. എന്താണ് ബോർഡിൽ എഴുതിയിരിക്കുന്നത് എന്ന് വ്യക്തമായി കാണാൻ കഴിയാത്തതതാകും പ്രധാന കാരണം. ഇക്കാര്യം അദ്ധ്യാപകർ മനസിലാക്കി മാതാപിതാക്കളെ അറിയിക്കണം. വീട്ടിലെത്തുന്ന കുട്ടിയ്ക്ക് വിട്ടുമാറാത്ത തലവേദന, പാഠപുസ്തകങ്ങൾ വായിക്കാൻ കഴിയാതെ വരുന്ന അവസ്ഥ, കണ്ണിൽ നിന്നും വെള്ളം വരുന്ന സാഹചര്യം എന്നിവയുണ്ടെങ്കിൽ ഉടൻ നേത്രചികിത്സ ലഭ്യമാക്കണം. 

ഓൺലൈൻ പഠനകാലത്ത്  വിദ്യാഭ്യാസ വകുപ്പ് കുട്ടികളിൽ നടത്തിയ പഠനത്തിൽ 36 ശതമാനം പേർക്ക് തലവേദനയും 28 ശതമാനത്തിന് കണ്ണിന് ക്ഷീണവും കണ്ടെത്തിയിരുന്നു, ഈ സാഹചര്യത്തിലാണ് കണ്ണിന്റെ സംരക്ഷണം പ്രാധാന്യമർഹിക്കുന്നത്. ഡിജിറ്റൽ ഉപകരണങ്ങളുടെ നിരന്തരമായ ഉപയോഗം കാരണം കണ്ണിന്റെ വരൾച്ചയാണ് ഭൂരിഭാഗം കുട്ടികളും നേരിടാൻ സാദ്ധ്യതയുള്ള പ്രധാന പ്രശ്‌നം. കൃത്യമായി സ്‌ക്രീനിൽ മാത്രം നോക്കി പരിചരിച്ചവർ ഇമവെട്ടാൻ മറന്നുപോകും. പിന്നെ അത് ശീലമാകും. 

കൃഷ്ണമണിക്ക് പുറത്തെ കണ്ണുനീരിന്റെ നേർത്ത പടലമാണ് ടിയർഫിലിം. ഇമവെട്ടുമ്പോൾ ടിയർഫിലിം കൃഷ്ണമണിയിൽ പടരും. കുമിളപോലെ ഒരു ടിയർ ഫിലിം ഉണ്ടായാൽ 20 സെക്കൻഡ് മാത്രമാണ് നിലനിൽക്കുന്നത്. വീണ്ടും ടിയർഫിലിം ഉണ്ടാകാൻ ഇമവെട്ടണം. ടിയർഫിലിം ഉണ്ടാകാത്തതാണ് കണ്ണിലെ വരൾച്ചയ്ക്ക് കാരണം. ഇത്തരം പ്രശ്‌നങ്ങളുള്ളവർ ഉടൻ നേത്രരോഗ വിദഗ്ധനെ കണ്ട് ആവശ്യമായ ചികിത്സ തേടണം. 

ഉറക്ക കുറവ്, കണ്ണുവേദന, കണ്ണിന് ക്ഷീണം, കരട് ഉണ്ടെന്ന തോന്നൽ, കണ്ണിൽ നിന്ന് വെള്ളം വരിക, ഉറക്കക്ഷീണം, തലവേദന, കണ്ണ് അടയുന്ന തോന്നൽ തുടങ്ങിയ പ്രശ്‌നങ്ങൾ കുട്ടികൾക്ക് ഉണ്ടോയെന്ന് രക്ഷിതാക്കളും അദ്ധ്യാപകരും ക്ലാസുകൾ ആരംഭിക്കുന്ന ആദ്യ ദിവസങ്ങളിൽ പ്രത്യേകം ശ്രദ്ധിക്കണം.

ഡോ. മിനു ദത്ത് (നേത്രരോഗവിദഗ്ധ)

മാനേജിംഗ് ഡയറക്ടർ, ആര്യ ഐ കെയർ, തൃശൂർ


 

Related Topics

Share this story