മെഡിക്കൽ കോളജില്‍ ചികിത്സയ്‍ക്കെത്തിയ രോഗിയുടെ പണവും തിരിച്ചറിയൽ രേഖകളും നഷ്ടപ്പെട്ടു; പരാതി
![മെഡിക്കൽ കോളജില്‍ ചികിത്സയ്‍ക്കെത്തിയ രോഗിയുടെ പണവും തിരിച്ചറിയൽ രേഖകളും നഷ്ടപ്പെട്ടു; പരാതി](https://timeskerala.com/static/c1e/client/91214/uploaded/46f89c315f910be40818f34f0c91821f.png)
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയ്‍ക്കെത്തിയ ആളുടെ പണവും തിരിച്ചറിയൽ രേഖകളും നഷ്ടപ്പെട്ടതായി പരാതി. മലാപറമ്പ് സ്വദേശി സുനിൽ കുമാറിന്റെ 4,500 രൂപയും തിരിച്ചറിയൽ രേഖകളും എ.ടി.എം കാർഡുമാണ് ആശുപത്രിയിൽവെച്ച് നഷ്ടപ്പെട്ടത്. വിവരാന്വേഷണത്തിനായി ആശുപത്രി സൂപ്രണ്ടിനടുത്ത് എത്തിയപ്പോൾ ജീവനക്കാർ അപമര്യാദയായി പെരുമാറിയെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.
![](https://timeskerala.com/static/c1e/static/themes/16/91214/3752/images/New-Creative-.png)
ഫെബ്രുവരി നാലിനാണ് തലക്ക് മുറിവേറ്റതിനെ തുടർന്ന് സുനിൽ കുമാറിനെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. ആശുപത്രിയിൽ പ്രവേശിപ്പിച്ച് അല്പനേരത്തിനുള്ളിൽ അബോധാവസ്ഥയിലായ സുനിലിനെ സുഹൃത്തുക്കളെത്തി സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. സുനിലിന്റെ മൊബൈൽ ഫോണും പഴ്സും കണ്ണടയും പോക്കറ്റിൽ ഉണ്ടായിരുന്ന മറ്റ് സാധനങ്ങളും ആശുപത്രി ജീവനക്കാർ എടുത്തുവച്ചിരുന്നു. ഇവ തിരിച്ചുവാങ്ങാനായി എത്തിയപ്പോഴാണ് പണവും രേഖകളും നഷ്ടപ്പെട്ടതായി അറിയുന്നത്.
പണവും രേഖകളും നഷ്ടമായതിൽ ആശുപത്രി സൂപ്രണ്ടിനെ കണ്ട് പരാതി നൽകാൻ ശ്രമിച്ചപ്പോൾ ജീവനക്കാർ കഴുത്തിൽപിടിച്ച് തള്ളുകയും അസഭ്യം പറയുകയും ചെയ്‌തെന്നും സുനിൽ കുമാർ പരാതിയിൽ പറയുന്നു. സംഭവത്തില്‍ സുനിൽകുമാർ മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്.