ഒക്ടോബറോടെ രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം ഉയർന്ന് മൂന്നാം തരംഗം ഉണ്ടാകും; രണ്ടാം തരംഗം പ്രവചിച്ച വിദഗ്ധരുടെ മുന്നറിയിപ്പിൽ കനത്ത ആശങ്ക
ന്യൂഡൽഹി: ഇന്ത്യയിൽ കോവിഡിന്റെ മൂന്നാം തരംഗം ഒക്ടോബറിൽ ഉണ്ടാകുമെന്ന് മുന്നറിയിപ്പ്. രാജ്യത്ത് രണ്ടാം തരംഗം രൂക്ഷമാകുമെന്ന് കൃത്യമായി പ്രവചിച്ച ഗവേഷകരുടെതാണ് നിരീക്ഷണം. കോറോണ വൈറസ് ബാധ വീണ്ടും ഉയരുമെന്നും ചെറുതാണെങ്കിലും ഒക്ടോബറോടെ കേസുകൾ ഉയർന്ന് ഒരു പുതിയ തരംഗത്തിന് സാധ്യതയുണ്ടെന്നുമാണ് ഇവരുടെ പ്രവചനം. ഹൈദരാബാദിലേയും കാൺപൂരിലേയും ഐഐടികളിലെ മതുകുമല്ലി വിദ്യാസാഗർ, മണീന്ദ്ര അഗർവാൾ എന്നിവരുടെ നേതൃത്വത്തിലുള്ള ഗവേഷക സംഘം നടത്തിയ വിശദമായ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഈ മാസം തന്നെ രാജ്യം കൂടുതൽ വഷളായ നിലയിലേക്ക് പോയേക്കാമെന്നും. ദിനംപ്രതി ഒരു ലക്ഷത്തിന് താഴെ കേസുകൾ വരുന്ന അടുത്ത തരംഗത്തിൽ ഏറ്റവും മോശം സാഹചര്യത്തിൽ ഒന്നരലക്ഷത്തോളം പ്രതിദിന കേസുകൾ ഉണ്ടാകുമെന്നും വിദഗ്ദർ പറയുന്നത്.
‘കേരളവും മഹാരാഷ്ട്രയും പോലുള്ള ഉയർന്ന കോവിഡ് നിരക്കുള്ള സംസ്ഥാനങ്ങൾ ഗ്രാഫുയർത്തിയേക്കാം’ മതുകുമല്ലി വിദ്യാസാഗർ ബ്ലൂംബെർഗിനോട് പ്രതികരിച്ചു. നാല് ലക്ഷത്തോളം പ്രതിദിന കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത രണ്ടാം തരംഗത്തെ അപേക്ഷിച്ച് അടുത്ത തരംഗം ചെറുതായിരിക്കാം. എന്നാൽ പ്രതിരോധ കുത്തിവെപ്പുകൾ ത്വരിതപ്പെടുത്തേണ്ടതുണ്ടെന്നും പുതിയ വകഭേദങ്ങൾ പ്രത്യക്ഷപ്പെടാനുള്ള സാധ്യത കണക്കിലെടുത്ത് ജാഗ്രത പാലിക്കേണ്ടത് അത്യാവശ്യമാണെന്നും റിപ്പോർട്ട് നിർദേശിക്കുന്നു.