രാവിലെ എന്തോ കടിച്ചെന്ന് തോന്നി ഭർത്താവിനോട് പറഞ്ഞപ്പോൾ സാരമില്ലെന്ന് പറഞ്ഞു. ആശുപത്രിയിൽ എത്തിച്ചത് വേദന സഹിക്കാതെ രക്തം വന്നപ്പോൾ; ഉത്ര പറഞ്ഞതായി ഡോക്ടറുടെ മൊഴി
കൊല്ലം: അഞ്ചലിൽ ഉത്രയെന്ന യുവതിയെ ഭർത്താവ് സൂരജ് പാമ്പിനെ കൊണ്ട് കടിപ്പിച്ചു കൊലപ്പെടുത്തിയ കേസിൽ വിചാരണ തുടരുന്നു. കേസിലെ ഏക പ്രതി സൂരജിന്റെ മൊബൈൽ ഫോൺ പരിശോധിച്ചപ്പോൾ അണലി, മൂർഖൻ എന്നിവയെക്കുറിച്ച് ഇൻറർനെറ്റിൽ പരതിയത് കണ്ടെത്തിയെന്ന് തിരുവനന്തപുരം സ്റ്റേറ്റ് സയൻസ് ലബോറട്ടറി സൈബർ വിഭാഗം അസി. ഡയറക്ടർ ഡോ. കെ.പി. സുനിൽ കോടതി മുമ്പാകെ മൊഴി നൽകി.
ആറാം അഡീഷനൽ സെഷൻസ് ജഡ്ജി എം. മനോജ് മുമ്പാകെയായിരുന്നു ഡോ.സുനിൽ മൊഴി നൽകിയത്. മൊബൈൽ ഫോണിൽ നിന്ന് ഒരു ലക്ഷത്തിലധികം വിവരം കണ്ടെടുത്തതായുംഅദ്ദേഹം മൊഴി നൽകി. യുവതിയെ അണലിയുടെ കടിയേറ്റ് ചികിത്സക്കായി കൊണ്ടുചെന്ന തിരുവല്ല പുഷ്പഗിരി ആശുപത്രിയിലെ ഡോക്ടർമാരായ ഭുവനേശ്വരി, മാത്യു പുളിക്കൻ, സിറിൾ ജോസഫ് എന്നിവരെയും കോടതി സാക്ഷികളായി വിസ്തരിച്ചു.
ഉത്രയെ അത്യാഹിത വിഭാഗത്തിൽ കൊണ്ടുവന്നപ്പോൾ നില ഗുരുതരമായിരുന്നെന്നാണ് ഡോ. ഭുവനേശ്വരി മൊഴി നൽകിയത്. രാവിലെ ഒമ്പതിന് എന്തോ കടിച്ചെന്നും പതിനൊന്നോടെ വേദനയുണ്ടെന്ന് പറഞ്ഞപ്പോൾ കാര്യമാക്കിയില്ലെന്നും വാഹനം കിട്ടാത്തത് കൊണ്ടാണ് കൊണ്ടുവരാൻ വൈകിയതെന്നും കൊല്ലപ്പെട്ട്ട ഉത്രയുടെ ഭർത്താവ് സൂരജ് പറഞ്ഞിരുന്നതായും ഡോ.ഭുവനേശ്വരി മൊഴി നൽകി. 10 കുപ്പി ആൻറിവനം കൊടുത്തിട്ടും ഉത്രയുടെ സ്ഥിതി മെച്ചപ്പെട്ടില്ല. തുടർന്ന് കൃത്യമായ ചികിത്സ നൽകിയതിനാലാണ് യുവതി അന്ന് രക്ഷപ്പെട്ടതെന്നും ഡോക്ടർ കോടതി മുമ്പാകെ മൊഴി നൽകി.
അതേസമയം, പാമ്പ് കടിച്ച ഭാഗത്തെ പേശികളെയും വൃക്കയെയും വിഷം ഗുരുതരമായി ബാധിച്ചിരുന്നെന്ന് ഡോ. മാത്യു പുളിക്കൻ മൊഴി നൽകി. രാവിലെ എന്തോ കടിച്ചെന്ന് തോന്നി ഭർത്താവിനോട് പറഞ്ഞപ്പോൾ സാരമില്ലെന്ന് പറഞ്ഞെന്നും തുടർന്ന് കടിയേറ്റിടത്തു നിന്നും രക്തം വന്നപ്പോഴാണ് ആശുപത്രിയിൽ കൊണ്ടുവന്നതെന്നും ഉത്ര പറഞ്ഞതായാണ് അദ്ദേഹം മൊഴി നൽകിയത്. കാലിലെ കടി കൊണ്ട ഭാഗത്തെ പേശികൾ നശിച്ചതിനാൽ അതു മുഴുവൻ മാറ്റിയ ശേഷം ഇടതുകാലിൽനിന്ന് തൊലിയെടുത്ത് ഗ്രാഫ്റ്റ് ചെയ്തെന്ന് ഡോ. സിറിൽ ജോസഫ് മൊഴി നൽകി. കേസിൽ ശനിയാഴ്ചയും വിചാരണ തുടരും.