നിയമസഭാ തിരഞ്ഞെടുപ്പ്; സംസ്ഥാനത്ത് ഒരുക്കങ്ങൾ പൂർത്തിയായി; സുരക്ഷയൊരുക്കാൻ 59,292 പോലീസുകാർ
തിരുവനന്തപുരം: സംസ്ഥാനത്തെ നിയമസഭ തെരഞ്ഞെടുപ്പ് പ്രമാണിച്ചുള്ള സുരക്ഷാക്രമീകരങ്ങൾ പൂർത്തിയായതായി സംസ്ഥാന പൊലീസ് മേധാവി ലോക് നാഥ് ബെഹ്റ. 24,788 സ്പെഷൽ പൊലീസുകാരടക്കം 59,292 പോലീസ് ഉദ്യോഗസ്ഥരാണ് സംസ്ഥാനത്ത് സുരക്ഷയൊരുക്കുന്നതെന്നു അദ്ദേഹം അറിയിച്ചു. ഇവരിൽ 4405 സബ് ഇൻസ്പെക്ടർമാരും 784 ഇൻസ്പെക്ടർമാരും 258 ഡി വൈ എസ് പിമാരും ഉൾപ്പെടും.
പോലീസ് മേധാവിയുടെ നേതൃത്വത്തിൽ സംസ്ഥാനത്തെ 481 പൊലീസ് സ്റ്റേഷനുകളെ 142 ഇലക്ഷൻ സബ് ഡിവിഷനുകളായി തിരിച്ചാണ് സുരക്ഷാ ക്രമീകരങ്ങൾ ഒരുക്കിയിരിക്കുന്നത്.സിവിൽ പൊലീസ് ഓഫീസർ, സീനിയർ സിവിൽ പൊലീസ് ഓഫിീസർ റാങ്കിലുള്ള 34,504 പോലീസ് ഉദ്യോഗസ്ഥരാണ് ഡ്യൂട്ടിക്കുണ്ടാകുക .കൂടാതെ സി ഐഎസ്എഫ്, സിആർപിഎഫ്, ബിഎസ്എഫ് എന്നീ കേന്ദ്രസേനാ വിഭാഗങ്ങളിൽനിന്നുള്ള 140 കമ്പനി സേനകളും ഉണ്ടാകും.കേരളത്തിൽ ആദ്യമായാണ് ഇത്രയും കേന്ദ്രസേനാവിഭാഗങ്ങൾ തെരഞ്ഞെടുപ്പിനായി സുരക്ഷയൊരുക്കുന്നത്. ഓട്ടോമാറ്റിക് തോക്കുകൾ ഉൾപ്പെടെയുള്ള ആയുധങ്ങളാണ് അക്രമാസക്തരായ ജനക്കൂട്ടങ്ങളെ നേരിടുവാൻ വേണ്ടി പ്രേത്യേക പരിശീലനം ലഭിച്ച കേന്ദ്ര സേനാംഗങ്ങൾക്ക് നൽകിയിട്ടുള്ളത്.
13,830 പോളിങ് ബൂത്തുകളുള്ള സ്ഥലങ്ങളെ ബന്ധിപ്പിച്ച് 1694 ഗ്രൂപ് പട്രോൾ ടീമുകളാണ് ഉള്ളത്. നക്സൽ പ്രദേശങ്ങളിൽ ജാഗ്രത പുലർത്താനായ സ്പെഷ്യൽ ഓപറേഷൻ ഗ്രൂപ്പും തണ്ടർബോൾട്ടും 24 മണിക്കൂറും പ്രവർത്തിക്കും. കൂടാതെ അതിർത്തി ജില്ലകളിൽ നടക്കുന്ന കള്ളക്കടത്ത്, മദ്യക്കടത്ത്, ഗുണ്ടകളുടെ യാത്ര എന്നിവ തടയുവാൻ 152 സ്ഥലങ്ങളിൽ ബോർഡർ സീലിങ് ഡ്യൂട്ടിക്കായി പൊലീസിനെ നിയോഗിച്ചിട്ടുണ്ട് .ഡ്രോൺ ഉപയോഗിച് പോളിങ് ദിവസം ഉൾപ്രദേശങ്ങളിൽ കൂട്ടംകൂടുന്നവരെയും വോട്ടർമാരെ തടയുന്നവരെയും കണ്ടുപിടിക്കുമെന്നും ഡിജിപി അറിയിച്ചു.
പോളിങ് ഏജന്റുമാർക്ക് സുരക്ഷാഭീഷണിയുള്ള പക്ഷം അതത് സ്റ്റേഷൻ ഹൗസ് ഓഫിസർമാരെ വിവരം അറിയിച്ചാൽ സംരക്ഷണം നൽകുമെന്നും, ഏജന്റുമാർക്ക് വീട്ടിൽ നിന്ന് പോളിങ് സ്റ്റേഷനിലേക്കും തിരിച്ചും യാത്രചെയ്യാൻ പൊലീസ് സംരക്ഷണം നൽകുമെന്നും, പോളിങ് ദിവസം സംസ്ഥാനത്തെ സുരക്ഷാനടപടികൾക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നല്കാൻ എഡിജിപി മനോജ് എബ്രഹാമിൻ്റെ നേതൃത്വത്തിൽ പൊലീസ് ആസ്ഥാനത്ത് 24 മണിക്കൂറും ഇലക്ഷന് കണ്ട്രോൾ റൂം പ്രവൃത്തിക്കുമെന്നും ഡിജിപി അറിയിച്ചു.