കാട്ടുപോത്ത് ആക്രമണം: കെസിബിസിയെ പിന്തുണച്ച് രമേശ് ചെന്നിത്തല

കാട്ടുപോത്ത് ആക്രമണത്തിൽ കെസിബിസിയെ പിന്തുണച്ച മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മത മേലധ്യക്ഷന്മാർ പറഞ്ഞതിൽ തെറ്റില്ല എന്നും മലയോര മേഖലയിലെ ജനങ്ങൾ വലിയ പ്രതിസന്ധി നേരിടുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. വിഷയത്തിൽ സർക്കാർ ഒന്നും തന്നെ ചെയ്യുന്നില്ല. നിയമംങ്ങൾ ജനങ്ങൾക്ക് വേണ്ടിയുള്ളതാണെന്നും ആവശ്യമെങ്കിൽ ഭേദഗതി വരുത്തണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. നാട്ടിൽ സർക്കാരും മലയോര മേഖലയിൽ വന്യമൃഗങ്ങളും ജീവിക്കാൻ അനുവദിക്കുന്നില്ല. വിഷയത്തിൽ മതമേലധ്യക്ഷന്മാർക്ക് പൂർണ പിന്തുണയെന്നും രമേശ് ചെന്നിത്തല മാധ്യമങ്ങളോട് വ്യക്തമാക്കി.

'ആശങ്ക അറിയിക്കുന്നത് പ്രകോപനമല്ല': മന്ത്രിക്ക് മറുപടിയുമായി കെസിബിസി
കാട്ടുപോത്ത് ആക്രമണത്തിൽ വനംമന്ത്രി എ.കെ. ശശീന്ദ്രന്റെ പ്രതികരണത്തിന് മറുപടിയുമായി കെസിബിസി. സാധാരണ ജനങ്ങളുടെ വികാരമാണ് കെസിബിസി പ്രകടിപ്പിച്ചത്. കെസിബിസി പ്രതികരിച്ചത് മാന്യമായാണ്. സാധാരണ ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ നൽകേണ്ട സർക്കാർ അലംഭാവം കാണിക്കുന്നുണ്ടെങ്കിൽ അതു തിരുത്തപ്പെടേണ്ടതാണെന്ന് ചൂണ്ടിക്കാണിക്കുക മാത്രമാണ് ചെയ്തത്.
ഇത് സർക്കാരിനുള്ള വെല്ലുവിളിയല്ല. ജനങ്ങളുടെ ആശങ്ക അറിയിക്കുമ്പോൾ പ്രകോപനപരമെന്ന് വ്യാഖ്യാനിക്കുന്നത് തെറ്റാണെന്നും കെസിബിസി വക്താവ് ഫാ. ജേക്കബ് പാലക്കാപ്പള്ളി പറഞ്ഞു. പ്രതിഷേധിക്കാനോ പ്രതികരിക്കാനോ അവകാശമില്ലാത്ത നാടായി കേരളം മാറിയോയെന്നും കെസിബിസി വക്താവ് ചോദിച്ചു.
കാട്ടുപോത്ത് ആക്രമണത്തിൽ കെസിബിസിയുടെ നിലപാട് പഴയ പാരമ്പര്യത്തിന് ചേർന്നതല്ലെന്നും ശാന്തിയും സമാധാനവും നടപ്പാക്കിയിരുന്ന പ്രസ്ഥാനം പാരമ്പര്യം കാക്കണമെന്നുമാണ് എ.കെ. ശശീന്ദ്രൻ രാവിലെ പറഞ്ഞത്. നിലവിൽ കാട്ടുപോത്തിനെ കണ്ടെത്തുക ശ്രമകരമാണ്. വനംവകുപ്പ് ഉദ്യോഗസ്ഥർ രാത്രിയും പകലുമില്ലാതെ തെരച്ചിൽ നടത്തുകയാണ്. സാഹചര്യങ്ങൾക്കനുസരിച്ച് നിയമപരമായി പ്രവർത്തിക്കാനുള്ള നടപടിയാണ് സ്വീകരിക്കുന്നത്. സർക്കാരിനോട് ഏറ്റുമുട്ടലിന് ചിലർ നിരന്തരം ശ്രമിക്കുന്നു. മരിച്ചുപോയവരെ വെച്ച് ചിലർ ഈ സന്ദർഭത്തിൽ വിലപേശുകയാണ്. ഇതിനെ രാഷ്ട്രീയമായി കാണുകയോ പിന്തുണയ്ക്കുകയോ ചെയ്യുന്ന സമീപനം കെസിബിസിയുടെ ഭാഗത്തുനിന്ന് ഉണ്ടാകരുതെന്നും മന്ത്രി പറഞ്ഞു.