ഉദയനിധി പറഞ്ഞതിൽ എന്താണ് തെറ്റെന്ന് പി. ജയരാജൻ

തിരുവനന്തപുരം: സനാതന ധര്‍മ പരാമര്‍ശത്തില്‍ തമിഴ്‌നാട് മന്ത്രിയും ഡി.എം.കെ. നേതാവുമായ ഉദയനിധി സ്റ്റാലിനെതിരായ ബി.ജെ.പി നടത്തുന്ന പ്രതിഷേധത്തില്‍ പ്രതികരണവുമായി സി.പി.എം. സംസ്ഥാന കമ്മിറ്റിയംഗം പി. ജയരാജന്‍. ഇന്ത്യയുടെ ചരിത്രത്തില്‍ സനാതനികള്‍ സാമൂഹ്യ പുരോഗതിയ്ക്ക് വിലങ്ങു തടിയായാണ് നിന്നതെന്ന് പി. ജയരാജന്‍ അഭിപ്രായപ്പെട്ടു. ഭൂരിഭാഗം ജനങ്ങളെയും ജാതി വിലക്കുകളിലൂടെ അകറ്റി നിര്‍ത്തിയ സവര്‍ണാധിപത്യ സംസ്‌കാരത്തെയാണ് ആര്‍.എസ്.എസും പ്രതിനിധാനം ചെയ്യുന്നത്. അതിനാല്‍ ബി.ജെ.പി. നേതാക്കളുടെ പ്രതിഷേധത്തില്‍ അത്ഭുതമില്ലെന്നും പി.ജയരാജന്‍ കൂട്ടിച്ചേർത്തു. യഥാര്‍ഥ ധാര്‍മ്മിക മൂല്യങ്ങളില്‍ നിന്ന് വ്യതിചലിച്ച് മനുഷ്യരില്‍ ഭൂരിപക്ഷം പേരെയും ആട്ടിയകറ്റുന്ന ആശയത്തെ എതിര്‍ത്ത് പറഞ്ഞതില്‍ എന്താണ് തെറ്റെന്നും പി. ജയരാജൻ ആരാഞ്ഞു.

രാജ്യത്തെ മതന്യൂനപക്ഷങ്ങളേയും ദളിതരേയു തുല്യരായി കണക്കാക്കാതെ അക്രമം പ്രോത്സാഹിപ്പിക്കുന്ന ആളുകളാണ് ഉദയനിധിയേയും ഭീഷണിപ്പെടുത്തുന്നതെന്നും പി. ജയരാജന്‍ വ്യക്തമാക്കി. രാജ്യത്തിന്റെയും കോണ്‍ഗ്രസിന്റെയും ചരിത്രം വിസ്മരിച്ച് ചില കോണ്‍ഗ്രസ് നേതാക്കള്‍ നടത്തുന്ന പ്രസ്താവനകള്‍ അത്ഭുതപ്പെടുത്തുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.