തിരുവനന്തപുരം: നിയുക്ത യു.ഡി.എഫ് സർക്കാരിന്റെ ജനപ്രിയ വാഗ്ദാനമായ കെ.എസ്.ആർ.ടി.സി ബസുകളിലെ സൌജന്യ യാത്രാ പദ്ധതി ഉടൻ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി നടത്തുന്ന സമരത്തിനെതിരെ രൂക്ഷ വിമർശനവുമായി നിയുക്ത എം.എൽ.എ വി.ടി. ബൽറാം. എന്തുകൊണ്ടാണ് മലയാളികൾ ബി.ജെ.പിക്കാരെ ഒരു കോമാളി നിലവാരത്തിൽ കാണുന്നത് എന്നതിന് ഇതിനേക്കാൾ നല്ല ഉദാഹരണം വേറെ വേണ്ടെന്ന് ബൽറാം ഫേസ്ബുക്ക് കുറിപ്പിലൂടെ പരിഹസിച്ചു.(VT Balram Criticizes BJP Protest On KSRTC Free Travel Promise Before Government Oath Taking)
ഒരു പുതിയ സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് ഔദ്യോഗികമായി അധികാരമേറ്റെടുത്താൽ മാത്രമേ നയപരമായ എന്തെങ്കിലും തീരുമാനമെടുക്കാനും ഉത്തരവിറക്കാനും കഴിയൂ എന്ന സാമാന്യബോധം പോലും ബി.ജെ.പിയുടെ നേതൃതലങ്ങളിൽ ഉള്ളവർക്ക് ഇല്ലാതെപോകുന്നത് എത്ര ദയനീയമാണെന്ന് ബൽറാം ചൂണ്ടിക്കാട്ടി. ബസ്സിലൊഴിക്കാനുള്ള ഡീസലിനും പെട്രോളിനുമൊക്കെ ഇന്ന് രാവിലെയും മൂന്ന് രൂപയിലധികം വർദ്ധിപ്പിച്ച ആളുകളുടെ ഫോട്ടോ മുകളിൽ വെച്ചാണ് ഈ സമരത്തിന്റെ പോസ്റ്റർ തയ്യാറാക്കിയിരിക്കുന്നത് എന്നത് കൗതുകകരമാണെന്നും, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം പോസ്റ്ററിലുള്ളതിനെ പരാമർശിച്ച് അദ്ദേഹം പറഞ്ഞു.
കേരളത്തിൽ ഇന്നേവരെ ഉണ്ടായതിൽ വച്ച് ഏറ്റവും വലിയ ജനപിന്തുണയുമായിട്ടാണ് യു.ഡി.എഫ് സർക്കാർ അധികാരത്തിൽ വരുന്നത്. ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ ഓരോന്നോരോന്നായി പുതിയ സർക്കാർ നടപ്പിലാക്കുകതന്നെ ചെയ്യും. സ്ത്രീകൾക്കുള്ള സൗജന്യയാത്ര ഉൾപ്പെടെ അതിലുണ്ടാകും. കുറച്ചുകൂടി നിലവാരമുള്ള, അല്പമെങ്കിലും സൃഷ്ടിപരമായ ഒരു പ്രതിപക്ഷമാവാൻ അപ്പുറത്തുള്ള എല്ലാ പാർട്ടികൾക്കും കഴിയട്ടെ എന്ന് ആശംസിക്കുന്നതായും വി.ടി. ബൽറാം കൂട്ടിച്ചേർത്തു.
Story Summary
Designated MLA VT Balram mocked BJP’s protest demanding immediate free KSRTC travel promised by the incoming UDF government. Balram pointed out the irony of BJP protesting even before the government took its oath, while using PM Modi’s photo on the poster despite ongoing fuel price hikes.

