തിരുവനന്തപുരം: കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിനായുള്ള ചർച്ചകൾക്കിടെ നിലപാട് അതീവ കടുപ്പിച്ച് വി.ഡി. സതീശൻ. മുഖ്യമന്ത്രി സ്ഥാനത്തേക്ക് തന്നെ പരിഗണിക്കുന്നില്ലെങ്കിൽ മന്ത്രിസഭയുടെ ഭാഗമാകാനില്ലെന്നും, ഒരു സാധാരണ എം.എൽ.എയായി തുടരാൻ തയ്യാറാണെന്നും അദ്ദേഹം ഹൈക്കമാൻഡ് നിരീക്ഷകരായ അജയ് മാക്കനെയും മുകുൾ വാസ്നിക്കിനെയും അറിയിച്ചു (VD Satheesan CM stand). ഇതോടെ കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചകൾ വൻ പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്.
കെ.സി. വേണുഗോപാലിനെ മുഖ്യമന്ത്രിയാക്കി സതീശനും ചെന്നിത്തലയ്ക്കും പ്രധാന വകുപ്പുകൾ നൽകി ഒത്തുതീർപ്പിലെത്താനുള്ള കെ. സുധാകരന്റെ ‘സമവായ ഫോർമുല’ സതീശൻ പൂർണ്ണമായും തള്ളിക്കളഞ്ഞു. ഇത്തരം ഉപാധികൾക്ക് വഴങ്ങാൻ താനില്ലെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. മുന്നണിയെ ഉജ്ജ്വല വിജയത്തിലേക്ക് നയിച്ച നായകൻ എന്ന നിലയിൽ അർഹമായ പരിഗണന ലഭിക്കണമെന്നാണ് സതീശൻ പക്ഷം വാദിക്കുന്നത്. മുസ്ലിം ലീഗ് ഉൾപ്പെടെയുള്ള പ്രധാന ഘടകകക്ഷികളുടെ പൂർണ്ണ പിന്തുണ തനിക്കുണ്ടെന്നും സതീശൻ അവകാശപ്പെടുന്നു.
അതേസമയം, ഭൂരിഭാഗം എം.എൽ.എമാരുടെയും പിന്തുണ തനിക്കുണ്ടെന്നാണ് കെ.സി. വേണുഗോപാൽ പക്ഷത്തിന്റെ അവകാശവാദം. എന്നാൽ 2021-ൽ ചെന്നിത്തലയ്ക്ക് ഭൂരിപക്ഷം ഉണ്ടായിട്ടും ഹൈക്കമാൻഡ് സതീശനെ പ്രതിപക്ഷ നേതാവാക്കിയ ചരിത്രം സതീശൻ അനുകൂലികൾ ചൂണ്ടിക്കാട്ടുന്നു. പൊതുസമൂഹത്തിന്റെയും ഘടകകക്ഷികളുടെയും താല്പര്യം പരിഗണിച്ചില്ലെങ്കിൽ വലിയ രാഷ്ട്രീയ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന് ഇവർ മുന്നറിയിപ്പ് നൽകുന്നു. വി.എസ്. അച്യുതാനന്ദന് സീറ്റ് നിഷേധിച്ചപ്പോൾ സി.പി.എമ്മിലുണ്ടായതിന് സമാനമായ വികാരം സതീശനെ മാറ്റിയാൽ ഉണ്ടാകുമെന്നാണ് വിലയിരുത്തൽ.
Summary: V.D. Satheesan has reportedly taken a tough stand in the Kerala CM race, informing AICC observers that he will not join the cabinet if not appointed as Chief Minister. He rejected a compromise formula proposed by K. Sudhakaran and expressed willingness to remain as a regular MLA. While Satheesan claims support from allies like IUML, the K.C. Venugopal camp maintains they have the majority support among the elected MLAs.

