തിരുവനന്തപുരം: കോൺഗ്രസിലെ മുഖ്യമന്ത്രി തർക്കം തെരുവിലേക്ക് നീങ്ങിയതോടെ വി.ഡി. സതീശനെ അനുകൂലിച്ച് പരസ്യ പ്രതിഷേധം നടത്തിയ നേതാക്കൾക്കെതിരെ കർശന നടപടിയുമായി കെപിസിസി (V.D. Satheesan Protest KPCC Disciplinary Action). ഹൈക്കമാൻഡിനെ വെല്ലുവിളിച്ച് പ്രകടനം നടത്തിയ 15-ഓളം നേതാക്കൾക്ക് കെപിസിസി കാരണം കാണിക്കൽ നോട്ടീസ് നൽകി. കെപിസിസി വിലക്ക് ലംഘിച്ച് പ്രകടനം നടത്തിയത് എന്ത് സാഹചര്യത്തിലാണെന്ന് വിശദീകരിക്കണമെന്നാണ് നോട്ടീസിലെ ആവശ്യം.
കെപിസിസി അംഗം ചെമ്പഴന്തി അനിൽ, ഐഎൻടിയുസി ജില്ലാ പ്രസിഡന്റ് വി.ആർ. പ്രതാപൻ എന്നിവർക്ക് പുറമെ കൈമനം പ്രഭാകരൻ, ടി. സനാജ്, ആറ്റിങ്ങൽ ഉണ്ണികൃഷ്ണൻ, അംബിരാജ തുടങ്ങിയ പ്രമുഖ നേതാക്കൾക്കും നോട്ടീസ് ലഭിച്ചിട്ടുണ്ട്. മറുപടി തൃപ്തികരമല്ലെങ്കിൽ ഇവർക്കെതിരെ ശക്തമായ സംഘടനാ നടപടി സ്വീകരിക്കുമെന്നും കെപിസിസി വ്യക്തമാക്കി. ഇന്നലെ തിരുവനന്തപുരം നഗരത്തിൽ നടന്ന ശക്തിപ്രകടനമാണ് നടപടിക്ക് ആധാരം.
അതേസമയം, മുഖ്യമന്ത്രിയെ നിശ്ചയിക്കാനുള്ള ഹൈക്കമാൻഡ് ചർച്ചകൾ ഡൽഹിയിൽ പുരോഗമിക്കുകയാണ്. കെ.സി. വേണുഗോപാൽ, വി.ഡി. സതീശൻ, രമേശ് ചെന്നിത്തല എന്നിവർ വിട്ടുവീഴ്ചയില്ലാത്ത നിലപാടിൽ തുടരുന്നത് ചർച്ചകളെ സങ്കീർണ്ണമാക്കുന്നുണ്ട്. എങ്കിലും ഇന്ന് തന്നെ ഒരു സമവായത്തിൽ എത്താൻ സാധിക്കുമെന്നാണ് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫിന്റെ പ്രതീക്ഷ. നേതാക്കൾക്കിടയിൽ ധാരണയുണ്ടായാൽ മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നോ നാളെയോ ഉണ്ടായേക്കും.
Summary: The KPCC has issued show-cause notices to 15 Congress leaders, including Chembazhanthi Anil and V.R. Prathapan, for staging public protests in support of V.D. Satheesan. This disciplinary action comes as the high command intensifies efforts in Delhi to finalize the next Kerala Chief Minister amidst competing claims from K.C. Venugopal, Satheesan, and Ramesh Chennithala.

