കോട്ടയം: കേരള കോൺഗ്രസ് (എം) സ്റ്റിയറിങ് കമ്മിറ്റി യോഗത്തിൽ എൽഡിഎഫ് നേതൃത്വത്തിനും സിപിഐഎമ്മിനുമെതിരെ കടുത്ത വിമർശനം. ജനങ്ങളുടെ വികാരം മനസ്സിലാക്കുന്നതിൽ മുന്നണി നേതൃത്വം പരാജയപ്പെട്ടുവെന്നും, സിപിഐഎം നേതാക്കളുടെ ശൈലി ജനകീയമായിരുന്നില്ലെന്നും യോഗത്തിൽ വിലയിരുത്തലുണ്ടായി (Kerala Congress M CPIM Criticism). മുഖ്യമന്ത്രി പിണറായി വിജയന്റെ പല പ്രസ്താവനകളും തിരഞ്ഞെടുപ്പിൽ തിരിച്ചടിയായതായി നേതാക്കൾ ചൂണ്ടിക്കാട്ടി.
സിപിഐഎമ്മിനുണ്ടായ വലിയ തിരിച്ചടിയാണ് മുന്നണിയെ മൊത്തത്തിൽ ബാധിച്ചതെന്നാണ് പാർട്ടിയുടെ പ്രാഥമിക വിലയിരുത്തൽ. സിപിഐഎം അണികൾ വ്യാപകമായി വോട്ട് മറിച്ചുവെന്നും, കേരള കോൺഗ്രസ് മത്സരിച്ച സീറ്റുകളിൽ ഇടതുപക്ഷ വോട്ടുകൾ കൃത്യമായി ലഭിച്ചില്ലെന്നും യോഗത്തിൽ വിമർശനമുയർന്നു. പരാജയ പശ്ചാത്തലത്തിൽ യുഡിഎഫിലേക്ക് മടങ്ങുന്നതിനെക്കുറിച്ചുള്ള ചർച്ചകളും ചില കോണുകളിൽ നിന്ന് ഉയർന്നതായാണ് സൂചന.
അതേസമയം, കനത്ത തോൽവി നേരിട്ട സാഹചര്യത്തിൽ പാർട്ടി ഒറ്റക്കെട്ടായി നിൽക്കണമെന്ന് ചെയർമാൻ ജോസ് കെ. മാണി ആവശ്യപ്പെട്ടു. പരസ്യ പ്രസ്താവനകൾ നടത്തി പാർട്ടിയെ കൂടുതൽ പ്രതിസന്ധിയിലാക്കരുതെന്നും അദ്ദേഹം നേതാക്കളോട് അഭ്യർത്ഥിച്ചു. പകുതിയോളം സ്റ്റിയറിങ് കമ്മിറ്റി അംഗങ്ങൾ പങ്കെടുത്ത യോഗം ഇപ്പോഴും തുടരുകയാണ്. ഉച്ചയ്ക്ക് ശേഷമുള്ള സെഷനിൽ മുന്നണി മാറ്റം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ കൂടുതൽ ഗൗരവകരമായ ചർച്ചകൾ നടന്നേക്കും.
Summary: Kerala Congress (M) steering committee meeting witnessed sharp criticism against CPIM and LDF leadership. Leaders pointed out that the front failed to gauge the public pulse and blamed CPIM leaders’ non-popular intervention and the Chief Minister’s statements for the election defeat. Jose K. Mani urged party members to remain united despite the setback.

