ഹാർഡ് വെയർ കമ്പനിയിൽനിന്ന് 30 ലക്ഷം തട്ടിയ രണ്ട് പേർ അറസ്റ്റിൽ
കൊട്ടാരക്കര: ഹാർഡ് വെയർ കമ്പനിയിൽ നിന്ന് 30 ലക്ഷം രൂപ തട്ടിയ രണ്ട് പേരെ അറസ്റ്റ് ചെയ്തു, മൂന്ന് പേർ ഒളിവിലാണ്. സെയിൻസ് മാനേജർ പെരുമ്പുഴ കൃഷ്ണാലയ സിബി കൃഷ്ണൻ, കുന്നന്നൂർ തുരുത്തിക്കര കല്ലക്കാട്ടു വീട്ടിൽ അംബിക എന്നിവരെയാണ് കൊട്ടാരക്കര പൊലീസ് അറസ്റ്റ് ചെയ്തത്.
തട്ടിപ്പ് നടത്തിയ മൂന്ന് പേർ ഉടമക്ക് പണം തിരികെ നൽകിയിരുന്നു. ശേഷം ഉടമ ഇവരെ സ്ഥാപനത്തിൽ നിന്ന് പിരിച്ച് വിട്ടിരുന്നു. കൊട്ടാരക്കര മർത്തോമ സ്കൂളിന് സമീപം സിനിമ നിർമാതാവ് രഞ്ജിത്ത് ദാമോദരന്റെ ഹാർഡ് വെയർ കമ്പനിയിലാണ് സംഭവം നടന്നത്.
രണ്ട് വർഷം കൊണ്ടാണ് ഇവർ പണം തട്ടിയെടുത്തത്. കമ്പ്യൂട്ടറിലെ സെയിൽസ് റിട്ടേണിങിൽ സംശയം തോന്നിയ ഉടമ കൊല്ലത്തെ സ്ഥാപനത്തിൽ പോയി ഓഡിറ്റ് പരിശോധിച്ചപ്പോഴാണ് തട്ടിപ്പ് പുറത്ത് വന്നത്. മറ്റ് മൂന്ന് പ്രതികൾക്കുള്ള അന്വേഷണം ഊർജിതമാക്കി പൊലീസ് പറഞ്ഞു.