തൃശ്ശൂർ: തൃശ്ശൂർ പൂരത്തിന് വെടിക്കെട്ട് സാമഗ്രികൾ ഒരുക്കുന്ന മുണ്ടത്തിക്കോടുള്ള നിർമ്മാണ കേന്ദ്രത്തിലുണ്ടായ ഉഗ്രസ്ഫോടനത്തിൽ മരണം 13 ആയതായി റിപ്പോർട്ട് (Thrissur Fireworks Blast Update). അപകടത്തിൽ പരിക്കേറ്റ 5 പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. അതേസമയം , വെടിക്കെട്ട് പുരയിലുണ്ടായ ഉഗ്രസ്ഫോടനത്തിൽ വിശദമായ മജിസ്റ്റീരിയൽ അന്വേഷണത്തിന് ജില്ലാ കളക്ടർ ഉത്തരവിട്ടു. സബ് ഡിവിഷണൽ മജിസ്ട്രേറ്റായ തൃശൂർ ആർഡിഒയ്ക്കാണ് അന്വേഷണത്തിന്റെ ചുമതല. അപകടത്തിന്റെ കാരണവും അതിന്റെ അനന്തരഫലങ്ങളും വിശദമായി അന്വേഷിക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്.
ചൊവ്വാഴ്ച ഉച്ചയ്ക്ക് 3.30-ഓടെയാണ് ആദ്യ സ്ഫോടനം നടന്നത്. തുടർന്ന് ഏകദേശം രണ്ട് മണിക്കൂറോളം പടക്കപ്പുരയിലെ അഞ്ച് കൂടാരങ്ങളും മാറിമാറി പൊട്ടിത്തെറിച്ചു. വൈകിട്ട് ആറുമണിയോടെയാണ് തീ ഭാഗികമായി അണയ്ക്കാനായത്. നാൽപ്പതോളം പേർക്ക് അപകടത്തിൽ പരിക്കേറ്റു. തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച 25 പേരിൽ അഞ്ച് പേരുടെ നില അതീവ ഗുരുതരമായി തുടരുന്നു. വെടിക്കെട്ട് ലൈസൻസി മുണ്ടത്തിക്കോട് സതീഷിനും ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്.
ഇടുങ്ങിയ വഴിയിലൂടെ അഗ്നിശമന സേനയ്ക്ക് എത്താൻ കഴിയാതിരുന്നതിനെത്തുടർന്ന് സമീപത്തെ മതിൽ തകർത്താണ് വാഹനങ്ങൾ അകത്തെത്തിച്ചത്. സ്ഫോടനം നടന്ന സ്ഥലത്ത് ഇപ്പോഴും വൻതോതിൽ പുക ഉയരുന്നതും പൊട്ടാത്ത വെടിക്കെട്ട് സാമഗ്രികൾ അവശേഷിക്കുന്നതും രക്ഷാപ്രവർത്തകർക്ക് ഭീഷണിയാകുന്നുണ്ട്.
തിരുവമ്പാടി ദേവസ്വം ബോർഡിന് വേണ്ടി വെടിക്കെട്ട് ഒരുക്കുന്ന കേന്ദ്രത്തിലായിരുന്നു അപകടം. ഈ മാസം 24-ന് നടക്കേണ്ട സാമ്പിൾ വെടിക്കെട്ടിനും 27-ലെ പ്രധാന വെടിക്കെട്ടിനുമുള്ള കരിമരുന്നാണ് ഇവിടെ ശേഖരിച്ചിരുന്നത്. സ്ഫോടനത്തിന്റെ ആഘാതത്തിൽ കിലോമീറ്ററുകളോളം ദൂരത്തിൽ പ്രകമ്പനം അനുഭവപ്പെട്ടതായി പ്രദേശവാസികൾ പറഞ്ഞു.
സംഭവത്തിൽ പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. പൂരത്തിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ ഉണ്ടായ ഈ വലിയ ദുരന്തം തൃശ്ശൂർ പൂരത്തിന്റെ ആഘോഷങ്ങളിൽ കരിനിഴൽ വീഴ്ത്തിയിരിക്കുകയാണ്.
Story Summary: The death toll in the Thrissur Mundathikode fireworks explosion has risen to 13, with five others in critical condition. Thrissur District Collector has ordered a magisterial inquiry into the incident, to be conducted by the RDO. The blast, which lasted for two hours, destroyed the fireworks stock intended for the Thiruvambady section of the upcoming Thrissur Pooram festival.

