ഹരിത കർമ്മ സേന അംഗത്തെ നായയെ വിട്ട് കടിപ്പിച്ചെന്ന പരാതിയിൽ പഞ്ചായത്ത് നടപടി ആരംഭിച്ചു
![വൈക്കത്ത് 14 പേരെ കടിച്ച തെരുവുനായയ്ക്ക് പേവിഷബാധ; നായ ചത്തു](https://timeskerala.com/static/c1e/client/91214/uploaded/2664c57af9bbeae46e77115395c1c75d.jpg)
ഹരിത കർമ്മ സേന അംഗത്തെ നായയെ വിട്ട് കടിപ്പിച്ചെന്ന പരാതിയിൽ പഞ്ചായത്ത് നടപടി ആരംഭിച്ചു. അന്തിക്കാട് ബ്ലോക്കിലെ ചാഴൂർ ഗ്രാമപഞ്ചായത്തിൽ കഴിഞ്ഞ ആറിന് കണ്ണപുഴ ഡേവീസിൻ്റെ വീട്ടിൽ മാലിന്യം ശേഖരിക്കാൻ എത്തിയ ഹരിത കർമ്മസേന പ്രവർത്തക പ്രജിതയ്ക്കെതിരെയാണ് നായയുടെ ആക്രമണം ഉണ്ടായത്.
![](https://timeskerala.com/static/c1e/static/themes/16/91214/3752/images/New-Creative-.png)
പ്രജിത ക്യൂ ആർ കോഡ് സ്കാൻ ചെയ്ത് ബെല്ലടിച്ചപ്പോൾ വാതിൽ തുറന്ന ഡേവീസിൻ്റ മകൾ "ഞങ്ങൾ പ്ലാസ്റ്റിക് തരില്ല ഞങ്ങൾ കത്തിക്കുകയാണ്" എന്ന് പറഞ്ഞ് വാതിൽ തുറക്കുന്നതിനിടയിൽ ഉള്ളിലുണ്ടായിരുന്ന നായ പുറത്തേക്ക് ചാടി പ്രജിതയെ ആക്രമിച്ചു. പ്രജിത നിലത്തു വീണു. നായ പ്രജിതയെ ആക്രമിക്കുകയും പ്രജിതക്ക് വലത്തെ കൈയ്യിൽ കടിയേൽക്കുകയും ചെയ്തു. ഈ സമയമത്രയും ഡേവീസും മകളും നായയെ പിൻതിരിപ്പിക്കാതെ നോക്കി നിൽക്കുകയായിരുന്നു എന്നാണ് പ്രജിതയുടെ പരാതി. പ്രജിത പട്ടിയെ പിടിക്ക് എന്ന് പറഞ്ഞപ്പോൾ മകൾ "എൻ്റെ നായയെ പട്ടിയെന്ന് വിളിക്കല്ലെടീ " എന്ന് ആക്രോശിച്ച് പ്രജിതയെ അടിക്കാനായി വന്നു. കൂടെയുണ്ടായിരുന്ന ഹരിത കർമ്മ സേന അംഗമാണ് അവരെ പിൻതിരിച്ചത്. ഉടനെ പ്രജിതയെ ആശാ പ്രവർത്തകരും, വാർഡ് മെമ്പറും ചേർന്ന് ആശുപത്രയിലെത്തിച്ചു. പ്രസിഡണ്ടും, സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാനുമൊപ്പം അന്തിക്കാട് പോലീസ് സ്റ്റേഷനിൽ പ്രജിത പരാതി സമർപ്പിച്ചു. പ്രജിത പഞ്ചായത്ത് സെക്രട്ടറിക്കും പരാതി സമർപ്പിച്ചിട്ടുണ്ട്.
ചാഴൂർ പഞ്ചായത്ത് സെക്രട്ടറിക്ക് പ്രജിത നൽകിയപരാതി എസ് പി ഓഫീസിലേക്ക് അയച്ചു കൊടുത്തിട്ടുണ്ട് എന്ന് സെക്രട്ടറി അറിയിച്ചു. കൂടാതെ മാലിന്യ സംസ്ക്കരണ നിയമ ലംഘനത്തിന് പഞ്ചായത്ത് നോട്ടീസ് നൽകുന്നതും, പിഴ ചുമത്തുന്നതിനുള്ള നടപടികളും പഞ്ചായത്ത് ആരംഭിച്ചു.