കാട്ടാന ആക്രമണം അജീഷ് മരിച്ച സംഭവം ഞെട്ടിപ്പിക്കുന്നത്; രാഹുൽഗാന്ധി
വയനാട്ടിലെ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട അജീഷിൻ്റെ മരണം ഞെട്ടിപ്പിക്കുന്നതെന്ന് വയനാട് എംപി രാഹുൽഗാന്ധി. കുടുംബത്തിൻറെ ആശ്രയമായിരുന്ന ആളെയാണ് നഷ്ടപ്പെട്ടത്. വന്യജീവിയുടെ ആക്രമണത്തിൽ പ്രത്യേകിച്ചും കാട്ടാനകളുടെ ആക്രമത്തിൽ വയനാട്ടിൽ ഉണ്ടാകുന്നത് കനത്ത നാശനഷ്ടങ്ങളാണ്. വയനാട്ടിലെ കർഷകരെ സംരക്ഷിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഇടപെടണമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു.
എന്നാൽ, മാനന്തവാടിയിൽ ഇറങ്ങിയ കാട്ടാനയെ മയക്കുവെടി വെയ്ക്കാൻ ഉത്തരവിട്ടു. വനം വകുപ്പ് മേധാവിയാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. മാനന്തവാടിയിൽ ആന ഒരാളെ ചവിട്ടിക്കൊലപ്പെടുത്തിയ സംഭവം സർക്കാരിൻ്റെയും വനം വകുപ്പ് ഉദ്യേഗസ്ഥരുടെ ഭാഗത്ത് നിന്നുണ്ടായ ഗുരുതരമായ കൃത്യവിലോപമാണെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല ആരോപിച്ചു.
ഇത് മൂന്നാം തവണയാണ് വന്യ ജീവികളുടെ ആക്രമണം മൂലം ഇത്തരം സംഭവുണ്ടാകുന്നത്. സംഭവം നടക്കുമ്പോ മാത്രമാണ് സർക്കാരും വനം വകുപ്പും ഉണരുന്നത്. ഇക്കാരണത്താൽ നഷ്ടപ്പെട്ടത് വിലപ്പെട്ട ജീവനുകളാണ്. പ്രശ്നത്തിന് ശാശ്വത പരിഹാരം കാണുന്നതിൽ ജില്ലാ ഭരണകൂടവും സർക്കാരും പൂർണ്ണമായും പരാജയമാണ്.