നിർമ്മാതാവിന് പിറന്നാൾ ആശംസ അറിയിച്ച് സംവിധായകൻ
മലബാറിന്റെ സ്വർണ്ണ ഖനന ചരിത്രം പ്രമേയമാക്കിയ 'തരിയോട്' എന്ന ഡോക്യൂമെന്ററി ചിത്രത്തിലൂടെ രാജ്യത്തിനകത്തും പുറത്തുമായി നിരവധി അവാർഡുകൾ കരസ്ഥമാക്കിയ സംവിധായകൻ നിർമൽ ബേബി വർഗീസാണ് തന്റെ സഹോദരിയും തരിയോടിന്റെ നിർമ്മാതാവുമായ ബേബി ചൈതന്യയ്ക്ക് പിറന്നാൾ ആശംസ പങ്കുവെച്ചത്. സംസ്ഥാന ടെലിവിഷൻ അവാർഡ് വാങ്ങിയ ശേഷമുള്ള ഇരുവരുടെയും ഫോട്ടോയാണ് നിർമൽ ആശംസകൾക്കൊപ്പം പങ്കുവെച്ചത്. എന്റെ സഹോദരിയും കാസബ്ലാങ്കാ ഫിലിം ഫാക്ടറിയുടെ പില്ലറുമായ ബേബി ചൈതന്യയ്ക്ക് പിറന്നാൾ ആശംസകൾ എന്നാണ് ചിത്രത്തിനോടൊപ്പം നിർമൽ കൂട്ടിച്ചേർത്തത്. ഇക്കഴിഞ്ഞ കേരള സംസ്ഥാന ടെലിവിഷൻ അവാർഡ്‌സിൽ തരിയോടിലൂടെ മികച്ച എഡ്യൂക്കേഷണൽ പ്രോഗ്രാമിനുള്ള അവാർഡ് ഇരുവരും നേടിയിരുന്നു.
മുമ്പ് ഹോളിവുഡ് ഇന്റർനാഷണൽ ഗോൾഡൻ ഏജ് ഫിലിം ഫെസ്റ്റിവലിൽ മികച്ച ഡോക്യുമെന്ററി, സെവൻത്ത് ആർട്ട് ഇൻഡിപെൻഡന്റ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ഡോക്യുമെന്ററി ഹ്രസ്വചിത്ര സംവിധായകനുള്ള പുരസ്കാരം, റീൽസ് ഇൻറർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ജൂറി അവാർഡ് തുടങ്ങി രാജ്യത്തിനകത്തും പുറത്തുമായി ഇതിനകം നാലോളം അവാർഡുകൾ കരസ്ഥമാക്കിയ 'തരിയോട്' നിരവധി ചലച്ചിത്ര മേളകളിൽ ശ്രദ്ധ നേടിയിട്ടുണ്ട്. കോണ്ടിനെന്റെൽ ഫിലിം അവാർഡ്സിൽ മികച്ച ഏഷ്യൻ ഹ്രസ്വ ഡോക്യുമെന്ററി വിഭാഗത്തിൽ തരിയോടിനെ ഫൈനലിസ്റ്റായി തിരഞ്ഞെടുത്തിരുന്നു. ഐ ഫിലിംസ് ഇന്റർനാഷണൽ ഷോർട് ഫിലിം ഫെസ്റ്റിവലിൽ ചിത്രം സെമി ഫൈനലിസ്റ്റായിരുന്നു. യൂറോപ്പിലെ സ്ലോവാക്യയിൽ നടന്ന കൊഷിറ്റ്സെ ഇന്റർനാഷണൽ മന്ത്ലി ഫിലിം ഫെസ്റ്റിവൽ, ഇംഗ്ലണ്ടിലെ ലിഫ്റ്റ് ഓഫ് ഗ്ലോബൽ നെറ്റ് വർക്ക് സെഷൻസ്, ലോസ് ആഞ്ചെലെസിലെ സ്റ്റാൻഡാലോൺ ഫിലിം ഫെസ്റ്റിവൽ ആൻഡ് അവാർഡ്‌സ് തുടങ്ങിയ ചലച്ചിത്ര മേളയിലേയ്ക്കും ചിത്രം തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഇതേ പശ്ചാത്തലത്തിൽ നിർമലിന്റെ തന്നെ സംവിധാനത്തിൽ വരാനിരിക്കുന്ന 'തരിയോട്: ദി ലോസ്റ്റ് സിറ്റി' എന്ന ബിഗ് ബജറ്റ് ചരിത്ര സിനിമയിൽ ഭാഗമാകാൻ ചില വിദേശ സ്റ്റുഡിയോകളും വിദേശ താരങ്ങളും മുന്നോട്ട് വന്നത് മുമ്പേ വാർത്തയായിരുന്നു.
ഹോളിവുഡ് സംഗീത സംവിധായകൻ ഇവാൻ ഇവാൻസിന്റെ ആദ്യത്തെ ഇന്ത്യൻ സിനിമയായ 'വഴിയെ'യാണ് നിർമലിന്റെ ഉടൻ പുറത്തിറങ്ങാനുള്ള ചിത്രം. ഈ ചിത്രത്തിന്റെ നിർമ്മാതാവും സഹോദരി ബേബി ചൈതന്യയാണ്. സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണ്. മലയാളത്തിലെ ആദ്യത്തെ ഫൗണ്ട് ഫൂട്ടേജ് സിനിമ കൂടിയാണ് വഴിയെ.