‘32 തവണ കുത്തി, അനങ്ങിയപ്പോള്‍ വീണ്ടും വീണ്ടും കുത്തി’;സൂര്യഗായത്രിയെ കൊലപ്പെടുത്തിയ കേസില്‍ സാക്ഷി വിസ്തരം പൂര്‍ത്തിയായി
Fri, 17 Mar 2023

തിരുവനന്തപുരം: നെടുമങ്ങാട് ഇരുപതുകാരി സൂര്യഗായത്രിയെ കുത്തി കൊലപ്പെടുത്തിയ കേസില്‍ സാക്ഷി വിസ്തരം പൂര്‍ത്തിയായി. സൂര്യഗായത്രിയുടെ മാതാപിതാക്കള്‍ മുതല്‍ ഫോറന്‍സിക് വിദഗ്ദര്‍ വരെ അടങ്ങുന്ന സാക്ഷികളുടെ വിസ്താരമാണ് പൂർത്തിയായത്. പേയാട് സ്വദേശി അരുണാണ് കേസിലെ ഏക പ്രതി.കൊല്ലപ്പെട്ട സൂര്യഗായത്രിയെ വിവാഹം ചെയ്തു നല്‍കാത്ത വിരോധമാണ് കൊലപാതകത്തിനു കാരണമെന്നായിരുന്നു അന്വേഷണ ഉദ്യോഗസ്ഥന്‍ നല്‍കിയ മൊഴി. സൂര്യഗായത്രിയുടെ കാലിനു ശേഷിയില്ലാത്ത അമ്മ വല്‍സലയും മൊഴി നല്‍കാന്‍ കോടതിയിലെത്തി. ആരു ചോദിക്കാനില്ലെന്ന ധൈര്യമാണ് പ്രതിയെ കുറ്റകൃത്യത്തിനു പ്രേരിപ്പിച്ചതെന്നായിരുന്നു അമ്മയുടെ മൊഴി. 39 സാക്ഷികളെ കോടതി വിസ്തരിച്ചു. 64 രേഖകളും 49 തൊണ്ടി മുതലുകളും കോടതിയില്‍ ഹാജരാക്കി. കയ്യില്‍ കരുതിയ ആയുധം ഉപയോഗിച്ച് സൂര്യഗായത്രിയെ 32 തവണ പ്രതി കുത്തി. മരണം ഉറപ്പിച്ച മടങ്ങാന്‍ നേരത്ത് ശരീരം അനങ്ങിയപ്പോള്‍ വീണ്ടും ആഴത്തില്‍ കുത്തി മുറിവേല്‍പ്പിച്ചു എന്നും സാക്ഷിമൊഴിയുണ്ട്.ഓഗസ്റ്റ് 30 നായിരുന്നു കൊലപാതകം നടന്നത്.