'സിദ്ധാർത്ഥൻ ക്രൂരമായി ആക്രമിക്കപ്പെട്ടു: പ്രതികൾക്കെതിരായ ആരോപണം ഗുരുതരമെന്ന് സിബിഐ ഹൈക്കോടതിയിൽ
Apr 30, 2024, 19:04 IST
കൊച്ചി : പൂക്കോട് വെറ്റിറനറി സർവകലാശാലയിലെ വിദ്യാർത്ഥി സിദ്ധാർത്ഥന്റെ മരണവുമായി ബന്ധപ്പെട്ട് പ്രതികൾക്കെതിരെ ഉണ്ടായ ആരോപണങ്ങൾ അതീവ ഗുരുതരമെന്ന് സിബിഐ ഹൈക്കോടതിയിൽ. ക്രൂരമായ ആക്രമണമാണ് പ്രതികൾ സിദ്ധാർത്ഥനെതിരെ നടത്തിയതെന്ന് ജാമ്യ ഹർജി പരിഗണിച്ചപ്പോൾ സിബിഐ കോടതിയിൽ വ്യക്തമാക്കി. കേസിൽ റിമാൻഡ് ചെയ്യപ്പെട്ട മാനന്തവാടി സ്വദേശി അരുൺ അടക്കം 8 പ്രതികൾ നൽകിയ ജാമ്യഹർജി പരിഗണിച്ചപ്പോഴാണ് നിലപാട് അറിയിച്ചത്.
കേസിൽ കുറ്റപത്രം ഹാജരാക്കാൻ സിബിഐയോട് നിർദേശിച്ച കോടതി ജാമ്യഹർജി പരിഗണിക്കുന്നത് മെയ് 10 ലേക്ക് മാറ്റി. ജാമ്യ ഹർജിയിൽ അടിയന്തരമായി വാദം കേൾക്കണമെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടെങ്കിലും കോടതി ആവശ്യം അനുവദിച്ചില്ല. നിലവിൽ 60 ദിവസത്തിലേറെയായി 18 പ്രതികളും റിമാൻഡിൽ കഴിയുകയാണ്.