ആലപ്പുഴ: പാമ്പുകടിയേറ്റ് മരിച്ച ചേരാവള്ളി സ്വദേശിനി സെലീനയ്ക്ക് ആശുപത്രിയിൽ നിന്ന് ആന്റിവെനം നൽകിയില്ലെന്ന് ബന്ധുക്കൾ. കൃത്യസമയത്ത് ചികിത്സ നൽകുന്നതിൽ ആശുപത്രി അധികൃതർക്ക് വീഴ്ച സംഭവിച്ചതാണ് മരണത്തിന് കാരണമായതെന്ന് ബന്ധുക്കൾ ആരോപിച്ചു. (She was not given anti-venom, Relatives of woman who died of snakebite)
എന്നാൽ, പാമ്പുകടിയേറ്റതിന്റെ പ്രകടമായ ലക്ഷണങ്ങൾ ഇല്ലാതിരുന്നതിനാലാണ് ആന്റിവെനം നൽകാതിരുന്നതെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. വൈകുന്നേരം ഏഴരയോടെ കൊറ്റുകുളങ്ങരയിലുള്ള ബന്ധുവിന്റെ വിവാഹ സൽക്കാരത്തിൽ പങ്കെടുത്തു മടങ്ങുന്നതിനിടെയാണ് സെലീനയ്ക്ക് പാമ്പുകടിയേറ്റത്.
വിജനമായ പറമ്പിൽ പാർക്ക് ചെയ്തിരുന്ന സ്‌കൂട്ടർ എടുക്കാൻ പോയപ്പോഴായിരുന്നു അപകടം. പാമ്പ് കടിച്ചതായി സെലീന ഉടൻ തന്നെ ഒപ്പമുണ്ടായിരുന്നവരെ അറിയിക്കുകയും തുടർന്ന് കായംകുളം താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. എന്നാൽ ചികിത്സയിലിരിക്കെ സെലീന മരണപ്പെടുകയായിരുന്നു.

