ഷാഫി പറമ്പിൽ പാലക്കാട് എംഎൽഎ സ്ഥാനം രാജിവച്ചു : ഷാഫിക്ക് പകരക്കാരനായി വിടി ബൽറാമോ രാഹുൽ മാംകൂട്ടത്തിലോ
![q3ffE](https://timeskerala.com/static/c1e/client/91214/uploaded/38a28d74e7575afd9c1ce54a1efb0ba5.png)
ലോക്‌സഭാ തിരഞ്ഞെടുപ്പിലെ വിജയത്തിന് പിന്നാലെ കോൺഗ്രസ് നേതാവ് ഷാഫി പറമ്പിൽ പാലക്കാട് എംഎൽഎ സ്ഥാനം രാജിവച്ചു. സ്പീക്കർ എ എൻ ഷംസീറിൻ്റെ ഓഫീസിൽ എത്തിയാണ് ഷാഫി രാജിക്കത്ത് നൽകിയത്. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉൾപ്പെടെയുള്ള നേതാക്കളും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. കേരള നിയമസഭ തനിക്ക് തീർച്ചയായും നഷ്ടമാകുമെന്ന് ഷാഫി മാധ്യമങ്ങളോട് പറഞ്ഞു.വടകര ലോക്‌സഭാ മണ്ഡലത്തിൽ 1.15 ലക്ഷം വോട്ടിൻ്റെ വൻ ഭൂരിപക്ഷത്തിനാണ് ഷാഫി സിപിഎം നേതാവ് കെകെ ശൈലജയെ പരാജയപ്പെടുത്തിയത്. വടകരയിൽ തെരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിച്ച് വിവാദങ്ങൾ നിറഞ്ഞതായിരുന്നു.ഷാഫി പറമ്പിലിൻ്റെ രാജിയെ തുടർന്ന് പാലക്കാട് നിയമസഭാ മണ്ഡലം ഉപതെരഞ്ഞെടുപ്പിലേക്ക് പോവുകയാണ്. പാലക്കാട് കോൺഗ്രസ് നിലനിർത്തുമെന്ന് ഉറപ്പാണെന്നും ഷാഫി പറഞ്ഞു.
![](https://timeskerala.com/static/c1e/static/themes/16/91214/3752/images/New-Creative-.png)
കഴിഞ്ഞ മൂന്ന് നിയമസഭാ തെരഞ്ഞെടുപ്പുകളിലും യുഡിഎഫിന് ഒപ്പം നിന്ന നിയമസഭാ മണ്ഡലമാണ് പാലക്കാട്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മെട്രോമാൻ ഇ ശ്രീധരനെ ബിജെപി പാലക്കാട് രംഗത്തിറക്കിയപ്പോൾ ഷാഫി 3858 വോട്ടിൻ്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. തൃത്താല മുൻ എം.എൽ.എ വി.ടി ബൽറാം, യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ എന്നിവരുടെ പേരുകളാണ് പാലക്കാട് ഷാഫിക്ക് പകരക്കാരനായി പരിഗണിക്കുന്നത്.അതേസമയം പാലക്കാട് കെ മുരളീധരനെയും കോൺഗ്രസ് പരിഗണിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. തൃശ്ശൂരിലെ പരാജയത്തിന് പിന്നാലെ പാർട്ടി നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി മുരളി രംഗത്തെത്തിയിരുന്നു. വയനാട് ഉപതെരഞ്ഞെടുപ്പിലോ പാലക്കാട് ഉപതെരഞ്ഞെടുപ്പിലോ സീറ്റ് നൽകി മുരളിയെ തണുപ്പിക്കാനാണ് പാർട്ടി നേതൃത്വം ശ്രമിക്കുന്നത്.