തിരുവനന്തപുരം: ശബരിമലയിലെ ഈ മണ്ഡല-മകരവിളക്ക് സീസണിൽ അരവണ നിർമാണത്തിനായി പുറത്തുനിന്ന് നെയ്യ് (Sabarimala ghee) വാങ്ങില്ലെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് അറിയിച്ചു. ഭക്തർ സമർപ്പിക്കുന്ന നെയ്യ് മാത്രം ശുദ്ധീകരിച്ച് ഉപയോഗിക്കാനാണ് തീരുമാനമെന്ന് ബോർഡ് വ്യക്തമാക്കി.
ശബരിമലയിൽ നെയ്യ് ശുദ്ധീകരിക്കുന്നതിനുള്ള പ്രത്യേക പ്ലാന്റ് നിലവിലുണ്ടെന്നും, ഭക്തർ സമർപ്പിക്കുന്ന നെയ്യ് ആവശ്യമായ പരിശോധനകൾക്കും ശുദ്ധീകരണ നടപടികൾക്കും ശേഷം അരവണ നിർമാണത്തിനായി ഉപയോഗിക്കുമെന്നും ദേവസ്വം ബോർഡ് അറിയിച്ചു.
അതേസമയം, മിൽമ വിതരണം ചെയ്ത നെയ്യുമായി ബന്ധപ്പെട്ട ക്രമക്കേട് ആരോപണത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. മിൽമ ഡയറിയിൽ നിന്ന് ശബരിമലയിലേക്ക് അയച്ച നെയ്യ് വഴിമധ്യേ മാറ്റി ഗുണനിലവാരം കുറഞ്ഞ നെയ്യ് എത്തിച്ചെന്ന ആരോപണമാണ് അന്വേഷണ വിധേയമായിരിക്കുന്നത്.
തിരുവിതാംകൂർ ദേവസ്വം ബോർഡും മിൽമയും തമ്മിലുള്ള കരാർ പ്രകാരം വിപണിയിൽ ലിറ്ററിന് 720 രൂപ വിലയുള്ള മിൽമ നെയ്യ്, ലിറ്ററിന് 540 രൂപ നിരക്കിൽ 1.70 ലക്ഷം ലിറ്റർ ശബരിമലയിലും പമ്പയിലും വിതരണം ചെയ്യാനായിരുന്നു തീരുമാനം.
എന്നാൽ, മിൽമയിൽ നിന്ന് കൊണ്ടുപോയ നെയ്യിന്റെ ഒരു ഭാഗം മറ്റ് വിപണികളിൽ വിറ്റശേഷം, തമിഴ്നാട്ടിൽ നിന്ന് കുറഞ്ഞ വിലയ്ക്ക് ലഭ്യമായ ഗുണനിലവാരം കുറഞ്ഞ നെയ്യ് ശബരിമലയിലേക്ക് എത്തിച്ചുവെന്നതാണ് പ്രധാന ആരോപണം. ഏകദേശം 70,000 ലിറ്ററോളം നെയ്യ് ഇത്തരത്തിൽ വഴിതിരിച്ചുവിട്ടെന്നാണ് പ്രാഥമിക കണക്ക്. സംഭവത്തിൽ ബന്ധപ്പെട്ട വകുപ്പുകൾ അന്വേഷണം തുടരുകയാണ്.
Story Summary:
The Travancore Devaswom Board has decided to use only ghee offered by devotees for preparing Sabarimala Aravana during the upcoming pilgrimage season. The decision comes amid an ongoing probe into alleged irregularities involving Milma-supplied ghee.


