തലസ്ഥാനത്തെ റോഡ് നിർമാണ വിവാദം; സിപിഎം സംസ്ഥാന സമിതിയിൽ കടകംപള്ളിക്ക് വിമർശനം
തിരുവനന്തപുരം: തലസ്ഥാനത്തെ റോഡ് നിർമാണ വിവാദത്തിൽ കടകംപള്ളി സുരേന്ദ്രനെതിരെ സിപിഎം സംസ്ഥാന സമിതിയിൽ കടുത്ത വിമർശനം. പാർട്ടി ഭരിക്കുന്ന നഗരസഭയെ കടകംപള്ളി പ്രതിക്കൂട്ടിൽ നിർത്തി. മുതിർന്ന നേതാവിൽ നിന്ന് ഒരിക്കലും ഉണ്ടാകാൻ പാടില്ലാത്ത നടപടിയാണുണ്ടായത്. പ്രശ്നം അതീവ ഗുരുതരമാണെന്നും സംസ്ഥാന സെക്രട്ടേറിയറ്റിന്‍റെ റിപ്പോർട്ട്.
തലസ്ഥാനത്തെ റോഡ് നിർമാണം വൈകുന്നതുമായി ബന്ധപ്പെട്ട് മന്ത്രി മുഹമ്മദ് റിയാസും കടകം പള്ളി സുരേന്ദ്രനും നടത്തിയ പ്രസ്താവനകൾ വിവാദം സൃഷ്ടിച്ചിരുന്നു. മേയർ ആര്യ രാജേന്ദ്രൻ പങ്കെടുത്ത പരിപാടിയിലാണ് റോഡ് നിർമാണം വൈകുന്നതിനെ കടകംപള്ളി കുറ്റപ്പെടുത്തിയത്. ഇതിന് പിന്നാലെ റോഡ് നിർമാണത്തെ അനുകൂലിച്ച് റിയാസ് നടത്തിയ പ്രസ്താവന കടകംപള്ളിക്കുള്ള മറുപടിയാണെന്ന തരത്തിൽ വ്യാഖ്യാനിക്കുകയായിരുന്നു. സി.പി.എം നേതാക്കൾ തമ്മിൽ തുറന്ന പോരെന്ന രീതിയിൽ വാർത്തകൾ പുറത്ത് വന്നതോടെ കടകംപള്ളിക്കല്ല താന്‍ മറുപടി പറഞ്ഞത് എന്ന് റിയാസ് വ്യക്തമാക്കിയിരുന്നു.