തിരുവനന്തപുരം: നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശനെതിരെയും എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനെതിരെയും സോഷ്യൽ മീഡിയയിൽ നടക്കുന്ന സൈബർ ആക്രമണങ്ങൾക്കെതിരെ രൂക്ഷ പ്രതികരണവുമായി രാഹുൽ മാങ്കൂട്ടത്തിൽ. കെ.സി. വേണുഗോപാലിനെ ‘നൂലിൽ കെട്ടിയിറക്കിയവൻ’ എന്നും ‘പെട്ടിതൂക്കി’ എന്നും വിളിക്കുന്നവർ അദ്ദേഹത്തിന്റെ രാഷ്ട്രീയ പോരാട്ടങ്ങളുടെ ചരിത്രം മറക്കരുതെന്ന് രാഹുൽ പറഞ്ഞു.(Rahul Mamkootathil Defends KC Venugopal And VD Satheesan Against Social Media Attacks)
വി.ഡി. സതീശനെ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തതിന് പിന്നാലെ ഫേസ്ബുക്കിൽ പങ്കുവെച്ച വീഡിയോയിലാണ് രാഹുൽ തന്റെ നിലപാട് വ്യക്തമാക്കിയത്. പയ്യന്നൂരിലെ പാർട്ടി ഗ്രാമങ്ങളിൽ മർദ്ദനമേറ്റുവാങ്ങിയാണ് കെ.സി രാഷ്ട്രീയത്തിൽ വളർന്നതെന്ന് രാഹുൽ ഓർമ്മിപ്പിച്ചു. ആലപ്പുഴയിൽ കോൺഗ്രസിന് ജയിക്കാൻ പ്രയാസമുള്ള മണ്ഡലങ്ങളിൽ നിന്ന് ജനവിധി തേടി വിജയിച്ച നേതാവാണദ്ദേഹം. ഏതെങ്കിലും സമുദായ നേതാക്കളുടെ തിണ്ണനിരങ്ങിയല്ല കെ.സി പദവികളിലെത്തിയതെന്നും രാഹുൽ കൂട്ടിച്ചേർത്തു.
ചില മാധ്യമങ്ങളും രാഷ്ട്രീയ എതിരാളികളും സമുദായ നേതാക്കളും എഴുതിത്തള്ളിയ വി.ഡി. സതീശൻ കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി മാറിയത് ചരിത്രപരമായ നീക്കമാണ്. സതീശന് തന്റെ പൂർണ്ണ പിന്തുണയുണ്ടെന്ന് കെ.സി. വേണുഗോപാൽ വ്യക്തമാക്കിയത് പാർട്ടിയുടെ ഐക്യത്തെയാണ് സൂചിപ്പിക്കുന്നത്. സന്ദീപ് വാര്യർ, ഷാഫി പറമ്പിൽ, മാത്യു കുഴൽനാടൻ തുടങ്ങിയ നേതാക്കളെ സ്വന്തം അണികൾ തന്നെ അധിക്ഷേപിക്കുന്നത് സിപിഎമ്മിനും ബിജെപിക്കും എളുപ്പവഴി ഒരുക്കിക്കൊടുക്കലാണെന്നും രാഹുൽ മുന്നറിയിപ്പ് നൽകി. പത്ത് വർഷം തെരുവിൽ സമരം ചെയ്തും കള്ളക്കേസുകൾ നേരിട്ടും നേടിയെടുത്ത ഈ വിജയം ആഘോഷിക്കാനുള്ളതാണെന്നും പാർട്ടിക്കുള്ളിലെ ‘ഹേറ്റ് പൊളിറ്റിക്സ്’ അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Story Summary
Rahul Mamkootathil strongly defended KC Venugopal against cyber attacks, highlighting his grassroots struggle from KSU days to AICC leadership. He described VD Satheesan’s selection as CM as a historic move and urged party workers to end internal “hate politics” to protect the UDF’s hard-won victory.

