തിരുവനന്തപുരം: പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതി നടപ്പിലാക്കുമ്പോൾ സ്വകാര്യ ബസുടമകൾ ആശങ്കപ്പെടേണ്ടതില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. കെ.എസ്.ആർ.ടി.സി ഓർഡിനറി ബസുകൾ ലഭ്യമല്ലാത്ത സ്ഥലങ്ങളിൽ സ്വകാര്യ ബസുകളെയും പദ്ധതിയുടെ ഭാഗമാക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. കെ.എസ്.ആർ.ടി.സിയിലെ സൗജന്യ യാത്രാ പദ്ധതിയുടെ ഉദ്ഘാടന വേദിയിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.(Priyadarshini Project, Chief Minister Assures Private Bus Operators Over Priyadarshini Scheme)
സ്വകാര്യ ബസ് മേഖലയ്ക്ക് ഏതെങ്കിലും തരത്തിൽ നഷ്ടം സംഭവിച്ചിട്ടുണ്ടെങ്കിൽ അത് നികത്താൻ സർക്കാർ നടപടി സ്വീകരിക്കും. കേരളത്തിന്റെ പൊതുഗതാഗത മേഖലയിലെ എല്ലാ വിഭാഗങ്ങളെയും സംരക്ഷിച്ചുകൊണ്ട് ഒരുമിച്ച് മുന്നോട്ട് പോകാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഒരു മേഖലയും തളരരുത്. എല്ലാ മേഖലകളെയും ചേർത്തുപിടിച്ചുകൊണ്ട് പൊതുഗതാഗത സംവിധാനത്തെ ലോകോത്തര നിലവാരത്തിലേക്ക് ഉയർത്താനാണ് സർക്കാർ ശ്രമിക്കുന്നത്, മുഖ്യമന്ത്രി പറഞ്ഞു.
തിരഞ്ഞെടുപ്പ് കാലത്ത് നൽകിയ വാഗ്ദാനം നിറവേറ്റാൻ സാധിച്ചതിലുള്ള സന്തോഷം പങ്കുവെച്ച മുഖ്യമന്ത്രി, പ്രിയദർശിനി പദ്ധതിയെ സ്ത്രീശാക്തീകരണത്തിനുള്ള വലിയൊരു ചുവടുവെപ്പായി വിശേഷിപ്പിച്ചു. ജോലിക്കും മറ്റുമായി ദിവസവും ദീർഘദൂരം യാത്ര ചെയ്യുന്ന ആയിരക്കണക്കിന് സ്ത്രീകൾക്ക് ടിക്കറ്റ് തുക ലാഭിക്കാൻ സാധിക്കും. ഈ പണം അവരുടെ ചെറിയ സമ്പാദ്യമായി മാറി ആത്മവിശ്വാസവും സാമ്പത്തിക ഭദ്രതയും നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഈ യാത്ര വെറുമൊരു ബസ് യാത്രയല്ല, മറിച്ച് കേരളത്തിലെ സ്ത്രീകളുടെ ആത്മാഭിമാനം ഉയർത്തിപ്പിടിക്കുകയും അവരെ സ്വയംപര്യാപ്തതയിലേക്ക് നയിക്കുകയും ചെയ്യുന്നൊരു യാത്രയാണ്. പുതുയുഗ കേരളത്തിലേക്കുള്ള സർക്കാരിന്റെ സുപ്രധാനമായ നയപരമായ തീരുമാനമാണിതെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ പ്രസ്താവിച്ചു.
Story Summary
Chief Minister V.D. Satheesan assured private bus operators that their interests would be protected following the launch of the ‘Priyadarshini’ project, noting that private buses will be integrated into the scheme in areas lacking KSRTC services. He emphasized that the initiative aims to empower women economically by saving their travel expenses while reaffirming the government’s commitment to strengthening the entire public transport sector.

