തിരുവനന്തപുരം: ചൂടിനോടൊപ്പം വൈദ്യുതി പ്രതിസന്ധിയിലും വലയുകയാണ് ജനങ്ങൾ. അതേസമയം പുറത്തുനിന്ന് വൈദ്യുതി എത്തിക്കുന്നതിനായുള്ള കരാറുകൾ പുതുക്കുന്നതിലും പവർ എക്സ്ചേഞ്ച് വഴിയുള്ള മുൻകൂർ ബുക്കിംഗിലും വന്ന കാലതാമസമാണ് തിരിച്ചടിയായത്. ഇതോടെ പീക്ക് സമയത്തെ നിയന്ത്രണം പലയിടത്തും ഒരു മണിക്കൂർ കടന്നു.(Power crisis in the state, KSEB’s high-level meeting today)
വൈദ്യുതി വാങ്ങാനായി ഉണ്ടായിരുന്ന 200 മെഗാവാട്ടിന്റെ മൂന്ന് പ്രധാന കരാറുകൾ ഈ മാസം അവസാനിച്ചിരുന്നു. വൈദ്യുതി അധികമുള്ളപ്പോൾ നൽകുകയും ആവശ്യമുള്ളപ്പോൾ തിരികെ വാങ്ങുകയും ചെയ്യുന്ന കരാറുകളായിരുന്നു ഇവ. കാലാവധി തീരുന്നതിന് മുൻപേ പുതിയ കരാറുകൾ ഉണ്ടാക്കുന്നതിൽ ബോർഡ് പരാജയപ്പെട്ടതോടെ 600 മെഗാവാട്ട് വൈദ്യുതിയുടെ കുറവാണ് സംസ്ഥാനത്തുണ്ടായത്.
വർധിച്ച ആവശ്യകതയ്ക്ക് അനുസരിച്ച് ട്രാൻസ്‌ഫോർമറുകളുടെ ശേഷി വർധിപ്പിക്കാത്തതും വലിയ വിനയായി. സോളാർ വൈദ്യുതി ഉൽപ്പാദനവും ഇലക്ട്രിക് വാഹനങ്ങളുടെ ചാർജ്ജിംഗും വർധിച്ചതോടെ ട്രാൻസ്‌ഫോർമറുകൾക്ക് അമിതഭാരമായി. കഴിഞ്ഞ രണ്ടു മാസത്തിനിടെ സംസ്ഥാനത്ത് 222 ട്രാൻസ്‌ഫോർമറുകളാണ് ഓവർലോഡ് മൂലം കത്തിയത്. പ്രതിസന്ധി പരിഹരിക്കാൻ ഇന്ന് ചേരുന്ന ഉന്നതതല യോഗം കർശനമായ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചേക്കും.

