മുംബൈ: ദേശീയപാത അതോറിറ്റി (NHAI) എൻജിനീയറുടെ ദേഹത്ത് ചെളി ഒഴിച്ച കേസിൽ ബിജെപി മന്ത്രി നിതേഷ് റാണെയെ മഹാരാഷ്ട്രയിലെ സിന്ധുദുർഗ് കോടതി ഒരു മാസം തടവിന് ശിക്ഷിച്ചു. 2019-ൽ നടന്ന സംഭവത്തിലാണ് കോടതിയുടെ വിധി. ശിക്ഷ വിധിച്ചെങ്കിലും, മേൽക്കോടതിയിൽ അപ്പീൽ നൽകുന്നതിനായി റാണെയുടെ ശിക്ഷ കോടതി താൽക്കാലികമായി സസ്പെൻഡ് ചെയ്തിട്ടുണ്ട്.(Maharashtra BJP minister Nitesh Rane gets one-month jail for pouring mud on government staff)
2019 ജൂലൈ 4-ന് മുംബൈ-ഗോവ ദേശീയപാതയുടെ മോശം അവസ്ഥയിൽ പ്രതിഷേധിച്ച് നിതേഷ് റാണെയും അനുയായികളും കങ്കാവലിയിലെ ഗാഡ് നദിക്ക് കുറുകെയുള്ള പാലത്തിൽ വെച്ച് എൻഎച്ച്എഐ ഡെപ്യൂട്ടി എൻജിനീയർ പ്രകാശ് ഷെഡേക്കറെ തടയുകയായിരുന്നു. റോഡിലെ കുഴികളും വെള്ളക്കെട്ടും ചൂണ്ടിക്കാട്ടി പ്രകോപിതരായ റാണെയും സംഘവും എൻജിനീയറുടെ ദേഹത്ത് ചെളി ഒഴിക്കുകയും ചെളിയിലൂടെ നടത്തിക്കുകയും ചെയ്തു. അന്ന് റാണെ ഉൾപ്പെടെ 30 പേർക്കെതിരെയാണ് പൊലീസ് കേസെടുത്തിരുന്നത്.
ലഹള, ക്രിമിനൽ ഗൂഢാലോചന തുടങ്ങിയ ഗുരുതരമായ കുറ്റങ്ങളിൽ നിന്ന് റാണെയെയും മറ്റ് 29 പേരെയും കോടതി വെറുതെ വിട്ടു. എന്നാൽ, പൊതുസമാധാനം തകർക്കാൻ ശ്രമിക്കൽ, ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തൽ എന്നീ കുറ്റങ്ങളിൽ റാണെ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. “റോഡിന്റെ മോശം അവസ്ഥക്കെതിരെയും ജനങ്ങളുടെ ബുദ്ധിമുട്ടുകൾക്കെതിരെയും ശബ്ദമുയർത്തുക എന്നതായിരുന്നു റാണെയുടെ ലക്ഷ്യമെങ്കിലും, ഒരു സർക്കാർ ഉദ്യോഗസ്ഥനെ പരസ്യമായി അപമാനിക്കാൻ അദ്ദേഹത്തിന് അവകാശമില്ല,” അഡീഷണൽ സെഷൻസ് കോടതി ജഡ്ജി വി.എസ്. ദേശ്മുഖ് വ്യക്തമാക്കി. ഇത്തരം പ്രവണതകൾ ഇല്ലാതാക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും ഉദ്യോഗസ്ഥരെ അന്തസ്സോടെ ജോലി ചെയ്യാൻ അനുവദിക്കണമെന്നും കോടതി കൂട്ടിച്ചേർത്തു.

