ന്യുഡൽഹി: നീറ്റ് (NEET) പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രതിപക്ഷം രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുകയാണെന്ന് കേന്ദ്രമന്ത്രിയും ബി.ജെ.പി ദേശീയ അധ്യക്ഷനുമായ ജെ.പി. നദ്ദ. വിദ്യാർത്ഥികളുടെ ഭാവിയെ മുൻനിർത്തിയുള്ള പ്രശ്‌നങ്ങളെ രാഷ്ട്രീയവത്കരിക്കരുതെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
കോൺഗ്രസ് ഭരിക്കുന്ന ഹിമാചൽ പ്രദേശിലും മുൻപ് ഛത്തീസ്ഗഡിലും ചോദ്യപേപ്പർ ചോർന്നിട്ടുണ്ട്. തമിഴ്‌നാട്, പഞ്ചാബ്, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിലും കേരളത്തിൽ പി.എസ്.സി പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയും ഉണ്ടായി. ഈ ഘട്ടങ്ങളിലൊന്നും സംസാരിക്കാത്ത കോൺഗ്രസ് കേന്ദ്രസർക്കാരിനെതിരെ മാത്രം സെലക്ടീവ് വിമർശനം നടത്തുന്നത് എന്തുകൊണ്ടാണെന്ന് നദ്ദ ചോദിച്ചു. പ്രതിപക്ഷത്തിന്റെ ലക്ഷ്യം വിദ്യാർത്ഥികൾക്ക് നീതി ഉറപ്പാക്കലല്ലെന്നും രാഷ്ട്രീയ ലാഭം മാത്രമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
വിഷയം പാർലമെന്റിൽ ചർച്ച ചെയ്യാൻ സർക്കാർ പൂർണ്ണ സജ്ജമാണ്. ചോദ്യപേപ്പർ ചോർച്ച ഗുരുതരമായ വിഷയമാണെന്നതിൽ സംശയമില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദി വളരെ ഗൗരവത്തോടെയാണ് ഇതിനെ കാണുന്നത്. പ്രതിപക്ഷം നിർദ്ദേശിക്കുന്ന ഏത് സമയത്തും ചർച്ചയ്ക്ക് തയ്യാറാണെന്നും ഇതിന് പിന്നിൽ പ്രവർത്തിച്ചവർ തുറന്നുകാട്ടപ്പെടുമെന്നും നദ്ദ കൂട്ടിച്ചേർത്തു.
അതേസമയം, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടി (CJP) നടത്തുന്ന സമരം ശക്തമാകുന്നതിനിടെ, ആശുപത്രിയിൽ കഴിയുന്ന പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുക്ക് വീഡിയോ സന്ദേശം പുറത്തുവിട്ടു. പ്രതിഷേധിക്കുന്ന വിദ്യാർത്ഥികൾക്ക് നേരെ പോലീസ് നടത്തുന്ന അക്രമങ്ങൾ ഉടൻ അവസാനിപ്പിക്കണമെന്നും വിദ്യാർത്ഥികൾക്കെതിരെ എടുത്ത കേസുകൾ പിൻവലിക്കണമെന്നും വാങ്ചുക്ക് ആവശ്യപ്പെട്ടു. ഈ ആവശ്യങ്ങളിൽ ഉറപ്പ ലഭിച്ചാൽ മാത്രമേ തന്റെ നിരാഹാര സമരം അവസാനിപ്പിക്കൂ എന്നും അദ്ദേഹം വ്യക്തമാക്കി.
Story Summary: Union Minister JP Nadda criticized Opposition parties for politicizing the NEET paper leak issue, highlighting past paper leak instances in Congress and Opposition-ruled states. Meanwhile, Sonam Wangchuk released a video message from the hospital, demanding the withdrawal of cases against protesting students as a condition to end his hunger strike.


