കൊച്ചി: നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരെ ഡൽഹി ജന്തർ മന്തറിൽ നടക്കുന്ന കോക്രോച്ച് ജനതാ പാർട്ടി (Joju george cjp protest support) പ്രക്ഷോഭത്തിന് പൂർണ്ണ ഐക്യദാർഢ്യം പ്രഖ്യാപിച്ച് പ്രമുഖ ചലച്ചിത്ര താരം ജോജു ജോർജ്. രാജ്യത്ത് നിലവിൽ അടിയന്തരാവസ്ഥയ്ക്ക് സമാനമായ സാഹചര്യമാണെന്ന് ജോജു വിമർശിച്ചു. ഒരു രാജ്യത്തിന്റെ വിദ്യാഭ്യാസ വ്യവസ്ഥിതിയിൽ ചോർച്ചയുണ്ടാകുന്നത് ഭാവി തലമുറയെ കാത്തിരിക്കുന്ന ഭീകരമായ അന്തരീക്ഷത്തിന്റെ തെളിവാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
നീതിക്ക് വേണ്ടി ശബ്ദമുയർത്തിയ വിദ്യാർത്ഥികളെ ഉപദ്രവിക്കുകയും പ്രതിപക്ഷ നേതാവിനെ വരെ പുല്ലുപോലെ എടുത്തു കൊണ്ടുപോകുകയും ചെയ്യുന്ന സാഹചര്യത്തിനെതിരെ ആദ്യം തന്നെ പ്രതികരിച്ച യുവതലമുറയ്ക്ക് അഭിനന്ദനങ്ങൾ അറിയിക്കുന്നതായി ജോജു ജോർജ് വ്യക്തമാക്കി. ചരിത്രത്തിൽ ഒരിക്കലും യുവജനപ്രക്ഷോഭങ്ങൾ തളർന്നുപോയിട്ടില്ലെന്നും, ഇപ്പോഴും നമുക്കിടയിൽ നല്ല മനുഷ്യരുണ്ടെന്നത് വലിയ സന്തോഷവും പ്രതീക്ഷയും നൽകുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, സി.ജെ.പി സമരത്തെ പിന്തുണച്ച് രംഗത്തെത്തിയ നടൻ ടൊവിനോ തോമസിന്റെ തൃശൂർ ഇരിങ്ങാലക്കുടയിലെ വീടിന് മുന്നിൽ യുവമോർച്ച പ്രവർത്തകർ വായ്മൂടിക്കെട്ടി പ്രതിഷേധ സമരം നടത്തി. സമാധാനപരമായ വിദ്യാർത്ഥി സമരങ്ങളെ അടിച്ചമർത്തുമ്പോൾ രാജ്യത്തിന്റെ ഭാവി തന്നെയാണ് ചവിട്ടിത്താഴ്ത്തപ്പെടുന്നതെന്ന ടൊവിനോയുടെ സോഷ്യൽ മീഡിയ കുറിപ്പിന് പിന്നാലെയായിരുന്നു പ്രതിഷേധം. യുവമോർച്ച പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ നടന്റെ വീടിന് പോലീസ് സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.
Story Summary: Actor Joju George extended solidarity to the CJP-led student protest in Delhi, criticizing the current situation as a state of emergency. Meanwhile, Yuva Morcha staged a silent protest in front of actor Tovino Thomas’s house in Iringalakuda for supporting the same student movement.


